യുഎസ് തിരഞ്ഞെടുപ്പിൽ നിർണായക നീക്കം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി സൂചന!
വാഷിംഗ്ടൺ: യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ രാജ്യാന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. വോട്ടെടുപ്പ് പ്രക്രിയയിൽ വിദേശ ഇടപെടലുകളും വ്യാജ വോട്ടുകളും നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണം ശക്തമാക്കിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തിന് അടിത്തറയിടുന്നത്. തിരഞ്ഞെടുപ്പിൽ കൂടുതൽ നിയന്ത്രണം നേടിയെടുക്കാൻ വൈറ്റ് ഹൗസും ഫെഡറൽ ഏജൻസികളും വിവിധ രേഖകൾ പുറത്തുവിട്ടത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷ മുൻനിർത്തി പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ സൂചന നൽകി. വോട്ടർ പട്ടികയിൽ അനധികൃത കുടിയേറ്റക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന ഡാറ്റയും വ്യാജ വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകളും ഭരണകൂടം പരസ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ ഐസ് (ICE) ഉദ്യോഗസ്ഥരെ നിയോഗിക്കാനും വോട്ടിംഗ് മെഷീനുകൾ പിടിച്ചെടുക്കാനും ഭരണകൂടം മുതിർന്നേക്കുമെന്നാണ് ജനാധിപത്യ സംരക്ഷണ പ്രവർത്തകരുടെയും ഡെമോക്രാറ്റിക് നേതാക്കളുടെയും ഭയം.
എന്നിരുന്നാലും, ഭരണഘടന നൽകുന്ന അധികാരങ്ങൾ മറികടന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നേരിട്ട് ഇടപെടാൻ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ പോലും പ്രസിഡന്റിന് സാധിക്കില്ലെന്ന് ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ‘സേവ് അമേരിക്ക ആക്ട്’ (Save America Act) പാസാക്കാൻ ഡെമോക്രാറ്റുകൾ വിസമ്മതിക്കുന്നതാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് തടസ്സമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. അടിയന്തരാവസ്ഥ പ്രഖ്യാപനം സംബന്ധിച്ച ചോദ്യങ്ങളോട് “വിചിത്രമായ പലതും സംഭവിച്ചേക്കാം” എന്നാണ് ട്രംപ് പ്രതികരിച്ചത്.ട്രംപിന്റെ നീക്കങ്ങളെ നിയമപരമായി നേരിടാൻ പ്രതിപക്ഷ കക്ഷികളും യുവജന വോട്ടർ സംഘടനകളും തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.