പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ; ഇറാനുമേലുള്ള പുതിയ വ്യോമാക്രമണങ്ങൾ റദ്ദാക്കിയതായി ഡൊണാൾഡ് ട്രംപ്.
വാഷിംഗ്ടൺ : പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാകുന്നതിനിടയിൽ, അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാർ ഒപ്പിടാൻ ഒരുങ്ങുകയാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. രണ്ടു ദിവസമായി ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന ശക്തമായ മിസൈൽ ആക്രമണങ്ങൾ താൽക്കാലിക വെടിനിർത്തൽ കരാറിനെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു. എന്നാൽ ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമാണെന്നും, അതിനാൽ ഇറാനുമേൽ വ്യാഴാഴ്ച രാത്രി നടത്താനിരുന്ന പുതിയ വ്യോമാക്രമണങ്ങളും ബോംബിംഗും റദ്ദാക്കിയതായും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രഖ്യാപിച്ചു.
എന്നാൽ സമാധാന കരാർ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങൾ ഇറാന്റെ വിദേശകാര്യ മന്ത്രാലയം തള്ളി. കരാറിന്റെ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായിട്ടുണ്ടെങ്കിലും, തങ്ങളുടെ ‘റെഡ് ലൈനുകളിൽ’ (പ്രധാന നിബന്ധനകൾ) യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഔദ്യോഗികമായി രാജ്യം ഒരു അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും, ഇറാൻ സ്ഥിരീകരിക്കുന്നത് വരെ ട്രംപിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ തള്ളിക്കളയണമെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിൽ യുഎസ് ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ആക്രമണങ്ങൾ കൈമാറിയത്. വ്യാഴാഴ്ച രാവിലെ ഇറാനിലെ സൈനിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾക്കും വ്യോമ പ്രതിരോധ കേന്ദ്രങ്ങൾക്കും നേരെ അമേരിക്ക ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാനും മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു
അമേരിക്കയിൽ പണപ്പെരുപ്പം ഉയരുന്നതും ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും മൂലം ഈ യുദ്ധം രാജ്യത്തിനുള്ളിൽ ട്രംപിന് വലിയ ജനപ്രീതിയിടിവ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ‘ഖാർഗ് ദ്വീപ്’ (Kharg Island) അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ മുൻ ഭീഷണി കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് അമേരിക്കൻ സൈനികരുടെ ജീവൻ വലിയ അപകടത്തിലാക്കുമെന്ന് യുഎസ് സെനറ്റർമാർ തന്നെ മുന്നറിയിപ്പ് നൽകുന്നു.