ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ശക്തമാകുന്നു.
ടെഹ്റാൻ : തിങ്കളാഴ്ച മധ്യ-പടിഞ്ഞാറൻ ഇറാനിലെ പ്രധാന നഗരങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തൊട്ടുപിന്നാലെ തിരിച്ചടിക്കരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം മറികടന്നാണ് ഇസ്രായേലിന്റെ ഈ നീക്കം. ഇതോടെ മേഖല വീണ്ടും ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഏപ്രിലിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ താല്ക്കാലിക വെടിനിർത്തലിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
ടെഹ്റാൻ, ഇസ്ഫഹാൻ, കർജ്, തബ്രിസ് തുടങ്ങിയ നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമഗതാഗതം ഇറാൻ താല്ക്കാലികമായി നിർത്തിവെച്ചു. വടക്കൻ ഇസ്രായേലിന് നേരെ ഇറാൻ പത്തോളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഈ വ്യോമാക്രമണം. എന്നാൽ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച ട്രംപ്, ഇറാനെതിരെ ഉടനടി തിരിച്ചടിക്ക് മുതിരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും താനാണ് എടുക്കുന്നതെന്നും നെതന്യാഹുവല്ലെന്നും ട്രംപ് മാധ്യമങ്ങളോട് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. അതേസമയം, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണവും തങ്ങളുടെ അറിവോടെയല്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. യെമനിലെ ഹൂതി വിമതർ ഇസ്രായേലിന് നേരെ തൊടുത്ത മിസൈൽ തങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതിനിടെ, യുഎസ് സൈനിക താവളമുള്ള സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 96.59 ഡോളറായി ഉയരുകയും ഏഷ്യൻ ഓഹരി വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.