ഇംഗ്ലണ്ടിലെ മാലിന്യ സംസ്കരണത്തിൽ വൻ മാറ്റം: ‘സിംപ്ലർ റീസൈക്ലിംഗ്’ നിയമം പ്രാബല്യത്തിൽ.
റീസൈക്ലിംഗ് ഇനി എളുപ്പമാകും; കൗൺസിലുകൾക്ക് പുതിയ കർശന നിർദ്ദേശങ്ങളുമായി സർക്കാർ.
ലണ്ടൻ : ഇംഗ്ലണ്ടിലെ മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ‘സിംപ്ലർ റീസൈക്ലിംഗ്’ (Simpler Recycling) നിയമം ചൊവ്വാഴ്ച (മാർച്ച് 31) മുതൽ പ്രാബല്യത്തിൽ വരികയാണ്. ഓരോ പ്രദേശത്തും നിലനിന്നിരുന്ന വ്യത്യസ്തമായ പുനരുപയോഗ നിയമങ്ങൾ അവസാനിപ്പിച്ച് രാജ്യമൊട്ടാകെ ഏകീകൃത സ്വഭാവം കൊണ്ടുവരിക എന്നതാണ് ഈ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ നിയമപ്രകാരം ഇംഗ്ലണ്ടിലെ എല്ലാ കൗൺസിലുകളും വീടുകളിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ, ഗാർഡൻ വേസ്റ്റ്, പേപ്പർ, ഗ്ലാസ്, മെറ്റൽ, പ്ലാസ്റ്റിക് തുടങ്ങിയവ പ്രത്യേകമായി ശേഖരിക്കണം. നിലവിൽ ഇംഗ്ലണ്ടിലെ പുനരുപയോഗ നിരക്ക് 44 ശതമാനത്തിൽ നിശ്ചലമായി നിൽക്കുകയാണ്. ഇത് 2035-ഓടെ 65 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ബജറ്റ് വിഹിതവും അനുവദിച്ചിട്ടുണ്ട്.
ഈ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്നതിലാണ്. ഇനി മുതൽ എല്ലാ ആഴ്ചയും സൗജന്യമായി ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാൻ കൗൺസിലുകൾ ബാധ്യസ്ഥരാണ്. ഇതിനായി കിച്ചൺ കാഡി (Kitchen caddy), ഔട്ട്ഡോർ ബിൻ എന്നിവ വീടുകൾക്ക് നൽകും. ഇത്തരത്തിൽ ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഉപയോഗിച്ച് പുനരുപയോഗ ഊർജ്ജവും ജൈവവളവും ഉത്പാദിപ്പിക്കാൻ സാധിക്കും.
ഭക്ഷണാവശിഷ്ടങ്ങൾ പൊതുമാലിന്യത്തോടൊപ്പം ചേർന്ന് ലാൻഡ്ഫില്ലുകളിൽ എത്തുമ്പോൾ ഉണ്ടാകുന്ന മീഥെയ്ൻ വാതകം കുറയ്ക്കാനും ഇത് സഹായിക്കും. അതേസമയം, യുകെയിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയോളം തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ആഭ്യന്തര പുനരുപയോഗ മേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിക്കവാറും എല്ലാ കൗൺസിലുകളും മാർച്ച് 31-നകം പുതിയ ചട്ടങ്ങൾ നടപ്പിലാക്കണമെങ്കിലും, ചില കൗൺസിലുകൾക്ക് ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്നതിൽ സാവകാശം അനുവദിച്ചിട്ടുണ്ട്.