Sathyian Nedumancherriyil

Subject : അൽ ഫയീദ് ലൈംഗികാതിക്രമക്കേസ്: നഷ്ടപരിഹാരം 150 ദശലക്ഷം പൗണ്ട് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്.

അൽ ഫയീദ് ലൈംഗികാതിക്രമക്കേസ്: നഷ്ടപരിഹാരം 150 ദശലക്ഷം പൗണ്ട് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്.

ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ ഹാരോഡ്സ് (Harrods) ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ മുൻ ഉടമയും കോടീശ്വരനുമായിരുന്ന അന്തരിച്ച മുഹമ്മദ് അൽ ഫയീദിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഇരകളുടെ ആകെ നഷ്ടപരിഹാര തുക 100 ദശലക്ഷം മുതൽ 150 ദശലക്ഷം പൗണ്ട് വരെ (ഏകദേശം 1,600 കോടി രൂപയിലധികം) ഉയർന്നേക്കാമെന്ന് റിപ്പോർട്ട്. ഇരകളായ 275-ലധികം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന പ്രമുഖ നിയമസ്ഥാപനമായ കെ.പി ലോ (KP Law) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

ഇരകൾക്ക് വിതരണം ചെയ്യുന്നതിനായി ഹാരോഡ്സ് മാറ്റിവെച്ചിരിക്കുന്ന തുകയേക്കാൾ രണ്ട് മൂന്ന് മടങ്ങ് അധികമാണിത്. അൽ ഫയീദിന്റെ സ്വത്തുക്കളിൽ നിന്നും ഹാരോഡ്സിൽ നിന്നുമുള്ള ആകെ നഷ്ടപരിഹാര ബാധ്യത 200 ദശലക്ഷം പൗണ്ടിലധികം വരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ കമ്പനി രൂപീകരിച്ചിട്ടുള്ള പ്രത്യേക നഷ്ടപരിഹാര പദ്ധതി അപര്യാപ്തമാണെന്നും, അതിക്രമങ്ങൾ ഇരകളുടെ ജീവിതത്തിലും ഔദ്യോഗിക മേഖലയിലും വരുത്തിയ വൻ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്താൻ അതിന് സാധിച്ചിട്ടില്ലെന്നും കെ.പി ലോയിലെ മുതിർന്ന ഉദ്യോഗസ്ഥ ലൂസി ട്രെയ്നർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം 57 ദശലക്ഷം പൗണ്ടാണ് കമ്പനി നഷ്ടപരിഹാര ഫണ്ടിലേക്ക് വകയിരുത്തിയിരുന്നത്. എന്നാൽ പദ്ധതി പ്രകാരം വ്യക്തിഗതമായി ലഭിക്കുന്ന ശരാശരി തുക വളരെ കുറവാണെന്നാണ് ഇരകളുടെ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്. ബലാത്സംഗം, ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെ നാലൂറിലധികം ഗുരുതരമായ ആരോപണങ്ങളാണ് മൂന്ന് വർഷം മുൻപ് അന്തരിച്ച അൽ ഫയീദിനെതിരെ ഉയർന്നിട്ടുള്ളത്.

അതേസമയം, നിയമപരമായ നടപടികളിലൂടെ അർഹരായ എല്ലാ ഇരകൾക്കും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കേസിൽ പൊലീസുമായി സഹകരിച്ചു വരികയാണെന്നും ഹാരോഡ്സ് അധികൃതർ വ്യക്തമാക്കി.