അന്ധതയ്ക്ക് കാരണമാകുന്ന ജനിതക വൈകല്യത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയ ദമ്പതികൾക്ക് ശാസ്ത്രലോകത്തെ ‘ഓസ്കാർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ബ്രേക്ക്ത്രൂ പ്രൈസ്.
ലൊസാഞ്ചലസ്: അന്ധതയ്ക്ക് കാരണമാകുന്ന ജനിതക വൈകല്യത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയ ദമ്പതികൾക്ക് ശാസ്ത്രലോകത്തെ ‘ഓസ്കാർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ബ്രേക്ക്ത്രൂ പ്രൈസ്’ (Breakthrough Prize) ലഭിച്ചു. മോളിക്യുലാർ ബയോളജിസ്റ്റ് ജീൻ ബെന്നറ്റും നേത്രരോഗ വിദഗ്ധൻ ആൽബർട്ട് മഗ്യറുമാണ് 3 ദശലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഈ പരമോന്നത പുരസ്കാരം സ്വന്തമാക്കിയത്.
കൗമാരപ്രായത്തിൽ തന്നെ പൂർണ്ണ അന്ധതയിലേക്ക് നയിക്കുന്ന ‘ലെബർ കൺജെനിറ്റൽ അമൗറോസിസ്’ (LCA) എന്ന രോഗത്തിനുള്ള ‘ലക്സ്ടർണ’ (Luxturna) എന്ന വിപ്ലവകരമായ ജീൻ തെറാപ്പിയാണ് ഇവർ വികസിപ്പിച്ചത്. 25 വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ വികസിപ്പിച്ച ഈ ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിച്ച ഒരു രോഗി തന്റെ കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ട അനുഭവം ശാസ്ത്രലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചിരുന്നു.
സിക്കിൾ സെൽ അനീമിയ, ബീറ്റാ തലസീമിയ എന്നിവയ്ക്കുള്ള ചികിത്സ വികസിപ്പിച്ച സ്വീ ലേ തീൻ, സ്റ്റുവർട്ട് ഓർക്കിൻ എന്നിവരും പുരസ്കാരത്തിന് അർഹരായി. അതേസമയം, ശാസ്ത്ര മേഖലയ്ക്ക് നേരെയുള്ള രാഷ്ട്രീയ കടന്നുകയറ്റങ്ങളും ഫണ്ടുകളുടെ വെട്ടിക്കുറയ്ക്കലും വരും തലമുറയുടെ ഗവേഷണങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പുരസ്കാര ജേതാക്കൾ ചടങ്ങിൽ ആശങ്ക പ്രകടിപ്പിച്ചു.