റിഫോം യുകെ പാർട്ടിക്ക് ലഭിച്ച റെക്കോർഡ് സംഭാവനയിൽ കുരുക്ക്: നിയമം പ്രാബല്യത്തിൽ വരുത്താൻ യുകെ സർക്കാർ.
ലണ്ടൻ: യുകെയിലെ വലതുപക്ഷ പാർട്ടിയായ ‘റിഫോം യുകെ’ക്ക് (Reform UK) രണ്ട് ക്രിപ്റ്റോ കോടീശ്വരന്മാരിൽ നിന്നായി ലഭിച്ച 7.2 കോടി പൗണ്ടിന്റെ (72 മില്യൺ പൗണ്ട്) റെക്കോർഡ് സംഭാവന പുതിയ നിയമനിർമ്മാണത്തിലൂടെ റദ്ദാക്കപ്പെടാൻ സാധ്യത. രണ്ടു പേരിൽ നിന്നായി ലഭിച്ച ഈ തുക മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്ന പുതിയ തെരഞ്ഞെടുപ്പ് നിയമത്തിന്റെ പരിധിയിൽ വന്നേക്കാമെന്ന് ക്യാബിനറ്റ് മന്ത്രി ആഞ്ചല റെയ്നർ സൂചന നൽകി.
ക്രിസ്റ്റഫർ ഹാർബോൺ, ബെൻ ഡെലോ എന്നീ വ്യവസായികളാണ് 3.6 കോടി പൗണ്ട് വീതം പാർട്ടിക്ക് സംഭാവന നൽകിയത്. ഇരുവരും മുൻപ് വിദേശത്ത് താമസിച്ചിരുന്നവരാണ്. വിദേശത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ അല്ലെങ്കിൽ രാജ്യത്തേക്ക് മടങ്ങിയെത്തി ഒരു വർഷം തികയാത്തവർ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവന വർഷത്തിൽ 1 ലക്ഷം പൗണ്ടായി പരിമിതപ്പെടുത്തുന്ന ബില്ലാണ് പാർലമെന്റിന്റെ പരിഗണനയിലുള്ളത്. മാർച്ച് മാസം മുതൽ ഈ നിയമത്തിന് മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ തങ്ങൾക്ക് ലഭിച്ച സംഭാവനകളെല്ലാം നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങളും രാജ്യത്തെ നിയമങ്ങളും അനുസരിച്ചുള്ളതാണെന്ന് റിഫോം യുകെ വക്താവ് പ്രതികരിച്ചു. രണ്ട് ദാതാക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്നും പാർട്ടി കൂട്ടിച്ചേർത്തു. പുതിയ നിയമത്തിലൂടെ രാഷ്ട്രീയ എതിരാളികളെ സാമ്പത്തികമായി പൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച റിഫോം യുകെ വക്താക്കൾ, വരുന്ന തെരഞ്ഞെടുപ്പിൽ മറ്റ് പ്രധാന പാർട്ടികളോട് തുല്യനിലയിൽ മത്സരിക്കാൻ ഈ ഫണ്ട് സഹായിക്കുമെന്നും വ്യക്തമാക്കി.