വലക്കണ്ണികളിൽ കൗമാരം; ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികളെ അക്രമികളാക്കുന്ന കൊടുംക്രൂരത.
സ്റ്റോക്ക്ഹോം: റോബ്ലോക്സ്, മൈൻക്രാഫ്റ്റ് പോലുള്ള ജനപ്രിയ ഓൺലൈൻ ഗെയിമുകളിലൂടെയും ചാറ്റ് റൂമുകളിലൂടെയും കുട്ടികളെയും കൗമാരക്കാരെയും കെണിയിൽപ്പെടുത്തി അക്രമപ്രവർത്തനങ്ങൾക്കും ആത്മഹത്യയ്ക്കും പ്രേരിപ്പിക്കുന്ന ഭീകരമായ ഡിജിറ്റൽ ശൃംഖലകൾ ലോകമെമ്പാടും പടരുന്നതായി റിപ്പോർട്ടുകൾ. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ 14 വയസ്സുകാരൻ പ്രായമായ വൃദ്ധനെ പിന്നിൽ നിന്ന് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ തത്സമയം ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തോടെയാണ് ഈ ആഗോള മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഒരു ടെക്സസ് സ്വദേശിയായ കൗമാരക്കാരൻ തുടക്കമിട്ട ഈ ശൃംഖലയുടെ പ്രധാന ലക്ഷ്യം ഇരകളെ ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക വൈകൃതങ്ങൾക്കും അക്രമങ്ങൾക്കും നിർബന്ധിക്കുക എന്നതാണ്. സംഘത്തിലെ ഉയർന്ന സ്ഥാനം (Clout) ലക്ഷ്യമിട്ടാണ് പല കുട്ടികളും ഈ ക്രൂരതകൾ ചെയ്യുന്നത്. സ്വീഡനിൽ പിടിയിലായ ‘ചായ്’ എന്ന ഓൺലൈൻ പേരിലറിയപ്പെടുന്ന കൗമാരക്കാരൻ ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കുട്ടികളെ ഇത്തരത്തിൽ ക്രൂരമായ സ്വയംഭോഗത്തിനും ആത്മഹത്യാശ്രമങ്ങൾക്കും നിര്ബന്ധിതരാക്കിയ കേസിൽ ഇപ്പോൾ വിചാരണ നേരിടുകയാണ്.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളിൽ ഈ ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി യുവാക്കളും കൗമാരക്കാരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. തീവ്ര വലതുപക്ഷ ആശയങ്ങളും നവ-നാസി പ്രതീകങ്ങളും ഉപയോഗിക്കുന്ന ഈ ഗ്രൂപ്പുകൾ, തങ്ങളുടെ കൽപ്പനകൾ അനുസരിക്കാത്ത കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യപ്പെടുത്തുമെന്ന് (Doxing) ഭീഷണിപ്പെടുത്തിയാണ് ക്രൂരതകൾ ചെയ്യിക്കുന്നത്.
കുട്ടികൾ ഓൺലൈനിൽ പെട്ടെന്ന് രഹസ്യസ്വഭാവം കാണിക്കുകയോ, കുടുംബത്തിൽ നിന്ന് ഉൾവലിയുകയോ, ശരീരത്തിൽ സ്വയം മുറിവേൽപ്പിക്കുകയോ ചെയ്യുന്നത് ഇത്തരം കെണികളുടെ ലക്ഷണമാകാം എന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. കേവലം സങ്കീർണ്ണമായ കേസുകൾ എന്നതിനപ്പുറം നമ്മുടെ വീടുകളിലെ കുട്ടികളിലേക്കും ഈ ഡിജിറ്റൽ മാഫിയയുടെ കൈകൾ എപ്പോൾ വേണമെങ്കിലും നീളാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഓർമ്മിപ്പിക്കുന്നു. രക്ഷിതാക്കളും നിയമപാലകരും ഇത്തരം സൈബർ ഭീഷണികളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടത് അനിവാര്യമാണെന്നാണ് ഈ രംഗത്തെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.