സ്വന്തം പാളയത്തിൽ നിന്ന് പ്രതിഷേധം; മിനിയാപൊളിസ് വെടിവെപ്പിൽ ട്രംപ് ഭരണകൂടം പ്രതിരോധത്തിൽ.
സ്വന്തം പാളയത്തിൽ നിന്ന് പ്രതിഷേധം; മിനിയാപൊളിസ് വെടിവെപ്പിൽ ട്രംപ് ഭരണകൂടം പ്രതിരോധത്തിൽ.
മിനിയാപൊളിസ് വെടിവെപ്പ്: ‘എല്ലാം പരിശോധിച്ചു വരികയാണെന്ന്’ ട്രംപ്; അന്വേഷണത്തിന് റിപ്പബ്ലിക്കൻമാരും.
മിനിയാപൊളിസ്:രണ്ടാഴ്ചയ്ക്കിടെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ടാമത്തെയാൾ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന സമ്മർദ്ദം ശക്തമാകുന്നു. മിനിയാപൊളിസ് മേഖലയിൽ നിന്ന് ഐസ് (ICE) ഏജന്റുമാരെ പിൻവലിക്കണമെന്ന ആവശ്യവും ഉയരുന്നതിനിടെ, ഞായറാഴ്ച 'വാൾ സ്ട്രീറ്റ് ജേണലിന്' നൽകിയ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഫോൺ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
പ്രെറ്റിയെ (Pretti) വെടിവെച്ചു കൊന്ന ഫെഡറൽ ഏജന്റിന്റെ നടപടി ഉചിതമായിരുന്നോ എന്ന് രണ്ട് തവണ ചോദ്യം ഉയർന്നപ്പോൾ, “ഞങ്ങൾ എല്ലാം പരിശോധിച്ചുവരികയാണ്, ഉടൻ തന്നെ ഒരു തീരുമാനത്തിൽ എത്തും” എന്നായിരുന്നു ട്രംപിന്റെ മറുപടി.
“ഒരു വെടിവെപ്പും ഞാൻ ഇഷ്ടപ്പെടുന്നില്ല,” എന്ന് പറഞ്ഞ ട്രംപ്, എന്നാൽ പ്രതിഷേധങ്ങളിൽ തോക്കുമായി വരുന്നത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ, 37 കാരനായ രജിസ്റ്റേർഡ് നഴ്സ് പ്രെറ്റിയുടെ കയ്യിൽ തോക്കല്ല, മറിച്ച് ഫോണായിരുന്നു ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പകർത്തിയ വീഡിയോകൾ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്യുമെന്ന് പ്രെറ്റി ഭീഷണിപ്പെടുത്തിയെന്ന ഭരണകൂടത്തിന്റെ വാദങ്ങളെ ഈ വീഡിയോകൾ പാടെ തള്ളിക്കളയുന്നു.
മിനിയാപൊളിസിൽ നിന്ന് ഏജന്റുമാരെ പിൻവലിക്കുമെന്ന് സൂചന നൽകിയെങ്കിലും കൃത്യമായ സമയപരിധി അദ്ദേഹം വ്യക്തമാക്കിയില്ല. സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ മറ്റൊരു സംഘത്തെ അവിടെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലമായി മിനസോട്ടയിലെ സൊമാലിയൻ വംശജരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഏകദേശം 84,000 സൊമാലിയൻ വംശജർ മിനസോട്ടയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും യുഎസ് പൗരന്മാരോ നിയമപരമായ താമസക്കാരോ ആണ്.