Sathyian Nedumancherriyil

Subject : 500 ദിവസത്തെ തടവിന് പിന്നാലെ പലസ്തീനിയൻ ഡോക്ടറെ ഏകാന്ത തടവിലേക്ക് മാറ്റി ഇസ്രായേൽ; കടുത്ത ആശങ്കയിൽ കുടുംബം.

500 ദിവസത്തെ തടവിന് പിന്നാലെ പലസ്തീനിയൻ ഡോക്ടറെ ഏകാന്ത തടവിലേക്ക് മാറ്റി ഇസ്രായേൽ; കടുത്ത ആശങ്കയിൽ കുടുംബം.

ഇസ്രായേൽ : ഇസ്രായേൽ സൈന്യം തടവിലാക്കിയ പ്രമുഖ പലസ്തീനിയൻ ഡോക്ടർ ഹുസ്സാം അബു സഫിയയെ ഒരു കാരണവുമില്ലാതെ അതീവ സുരക്ഷയുള്ള ജയിലിനുള്ളിലെ ഏകാന്ത തടവിലേക്ക് മാറ്റിയതായി റിപ്പോർട്ട്. വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ആശുപത്രി ഡയറക്ടറായ 53-കാരനായ ഇദ്ദേഹത്തെ 2024 ഡിസംബർ 27-നാണ് ഇസ്രായേൽ സൈന്യം ജോലിസ്ഥലത്ത് നിന്ന് പിടികൂടിയത്. യാതൊരുവിധ ഔദ്യോഗിക കുറ്റപത്രവുമില്ലാതെ 500-ലധികം ദിവസമായി ഇദ്ദേഹം തടവിലാണ്. റാമോൺ ജയിലിലെ അതീവ ഇടുങ്ങിയ സെല്ലിലാണ് ഇപ്പോൾ അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നും മാറ്റാനുള്ള കാരണം വ്യക്തമല്ലെന്നും ഹ്യൂമൻ റൈറ്റ്സ് സംഘടനയായ ‘പിഎച്ച്ആർഐ’ (PHRI) വെളിപ്പെടുത്തി.

തന്റെ പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് ഡോക്ടർ കൂടിയായ മകൻ ഇല്യാസ് അബു സഫിയ പറഞ്ഞു. ആദ്യ മാസങ്ങളിൽ വസ്ത്രം മാറാൻ പോലും അനുവദിക്കാതിരുന്നതിനാൽ അദ്ദേഹത്തിന് ഗുരുതരമായ ചർമ്മരോഗങ്ങൾ പിടിപെട്ടിരുന്നു. കേവലം ഒരു മീറ്റർ മാത്രം വലിപ്പമുള്ള സെല്ലിലാണ് അദ്ദേഹത്തെ ഇപ്പോൾ ഇട്ടിരിക്കുന്നതെന്നും കൃത്യമായ ഭക്ഷണമോ ചികിത്സയോ ലഭിക്കുന്നില്ലെന്നും അഭിഭാഷകർ വഴി കുടുംബം അറിഞ്ഞു.

ആശുപത്രി ഒഴുപ്പിച്ചുപോകാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഉത്തരവ് അനുസരിക്കാതെ രോഗികളെ പരിചരിക്കാൻ അവിടെത്തന്നെ തുടർന്നതാണ് അദ്ദേഹം ചെയ്ത ഏക തെറ്റെന്ന് മകൻ പറഞ്ഞു. 2024 ഒക്ടോബറിൽ ആശുപത്രിക്ക് മുന്നിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മറ്റൊരു മകൻ ഇബ്രാഹിമിന്റെ ചോരപുരണ്ട കോട്ടാണ് അറസ്റ്റിലാകുമ്പോൾ ഡോക്ടർ ധരിച്ചിരുന്നത്. ‘നിയമവിരുദ്ധ പോരാളി’ (Unlawful Combatant) എന്ന് മുദ്രകുത്തിയാണ് അദ്ദേഹത്തെയും മറ്റ് 375-ലധികം ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ വിചാരണ കൂടാതെ തടവിൽ വെച്ചിരിക്കുന്നത്.

നിയമത്തിന് കീഴിലുള്ള എല്ലാ നിയമനടപടികളും അടച്ചിട്ട മുറിയിലാണ് നടക്കുന്നതെന്നും വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നുമാണ് ഇസ്രായേൽ അധികൃതരുടെ നിലപാട്. തടവിലാക്കപ്പെട്ട ഡോക്ടർമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകൾ ഇസ്രായേൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.