ഹോർമുസ് കടലിടുക്ക് തുറന്നു; എണ്ണവിലയിൽ വൻ ഇടിവ്; ഇറാനെ മെരുക്കി ട്രംപ്.
ടെഹ്റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായി പൂർണ്ണമായും തുറന്നുനൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ലോകത്തെ എണ്ണ വിതരണത്തിന്റെ സിരയായ ഈ പാത തുറന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ലബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പത്തുദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെയാണ് മേഖലയിലെ സംഘർഷം ലഘൂകരിക്കുന്ന നിർണ്ണായക നീക്കങ്ങൾ ഉണ്ടായത്.
ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. “ലോകത്തിന് ലഭിച്ച മഹത്തായ ദിനം” എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം തിരികെ അമേരിക്കയിലേക്ക് മാറ്റുമെന്നും, ഇതിനായി ഇറാൻ പണം ആവശ്യപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചെങ്കിലും, കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ പക്കലായിരിക്കുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫും വ്യക്തമാക്കി.
ലബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുദ്ധം തകർത്ത തെക്കൻ മേഖലകളിലേക്ക് ജനങ്ങൾ കൂട്ടത്തോടെ മടങ്ങുകയാണ്. അതേസമയം, ഹിസ്ബുള്ളയ്ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇത് കേവലം വെടിനിർത്തൽ മാത്രമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ പാരിസിൽ 40 രാജ്യങ്ങൾ പങ്കെടുത്ത ഉന്നതതല യോഗം നടന്നു. മേഖലയിലെ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള നയതന്ത്ര ശ്രമങ്ങളുമായി പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും സജീവമായി രംഗത്തുണ്ട്.