ശക്തമായ പണപ്പെരുപ്പം വീണ്ടും ഭീഷണി ഉയർത്തുന്നു: വലിപ്പമേറിയ സമ്പദ്വ്യവസ്ഥകളിലെ പലിശ നിരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വാഷിംഗ്ടൺ: ലോകത്തിലെ പ്രമുഖ ശക്തികളായ അമേരിക്ക, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങൾ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ഈ ആഴ്ച തങ്ങളുടെ പലിശ നിരക്കുകൾ (Interest Rates) അവലോകനം ചെയ്യാൻ ഒരുങ്ങുന്നു. ഇറാൺ സംഘർഷവും ആഗോള ബോണ്ട് വിപണിയിലെ അസ്ഥിരതയും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്തിച്ചതാണ് പണപ്പെരുപ്പ ഭീഷണി ശക്തമാക്കിയത്.
അമേരിക്കയിൽ ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ പലിശ നിരക്ക് വർദ്ധിപ്പിക്കണോ അതോ കുറയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. പലിശ നിരക്കുകൾ കുറയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, 3.4 ശതമാനത്തിൽ നിൽക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബോർഡ് പലിശ കൂട്ടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ 3.75 ശതമാനത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ സാധ്യതയുണ്ട്. ബാങ്ക് ഓഫ് ജപ്പാൻ ആകട്ടെ തങ്ങളുടെ നിരക്കുകൾ കാൽ ശതമാനം വർദ്ധിപ്പിച്ച് 1.25 ശതമാനത്തിലേക്ക് എത്തിച്ചേക്കാം, ഇത് ജാപ്പനീസ് യെന്റെ മൂല്യം വീണ്ടെടുക്കാൻ സഹായിക്കും. യൂറോപ്യൻ സെൻട്രൽ ബാങ്കും മധ്യപൂർവേഷ്യൻ യുദ്ധം പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ടെന്ന് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.