വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; യുകെ സർക്കാരിന് നാണക്കേടായി മന്ത്രിമാരുടെ രഹസ്യ സന്ദേശങ്ങൾ.
ലണ്ടൻ : യുകെയിലെ ലേബർ പാർട്ടി എംപിമാർ ആനുകൂല്യങ്ങൾ നൽകുന്നതിനായി നികുതി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി നിക്ക് തോമസ്-സൈമണ്ട്സ് വ്യക്തമാക്കി. വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി പാറ്റ് മക്ഫാഡനും മുൻ യുഎസ് അംബാസഡർ പീറ്റർ മാൻഡൽസണും തമ്മിൽ നടന്ന സ്വകാര്യ വാട്സ്ആപ്പ് സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മറ്റുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകാൻ ആരെയാണ് നികുതി ചുമത്തേണ്ടത് എന്ന തെറ്റായ ചോദ്യമാണ് താൻ പങ്കെടുക്കുന്ന മീറ്റിംഗുകളിൽ ഉയരുന്നതെന്നായിരുന്നു മക്ഫാഡൻ സന്ദേശത്തിൽ കുറിച്ചത്. മാൻഡൽസന്റെ യുഎസ് അംബാസഡർ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനുള്ള പാർലമെന്റ് തീരുമാനത്തിന്റെ ഭാഗമായാണ് ഈ സന്ദേശങ്ങളും വെളിച്ചത്തുവന്നത്. ഈ സന്ദേശങ്ങൾ സർക്കാരിന് കടുത്ത ‘നാണക്കേട്’ (Embarrassing) ഉണ്ടാക്കുന്നതാണെന്ന് സമ്മതിച്ച തോമസ്-സൈമണ്ട്സ്, എങ്കിലും സുതാര്യത ഉറപ്പാക്കാനാണ് ഇവ പൊതുസമക്ഷം പങ്കുവെച്ചതെന്ന് ബിബിസി റേഡിയോയോട് പ്രതികരിച്ചു. തന്റെ ഫോൺ മോഷണം പോയതിനാൽ സ്വന്തം സന്ദേശങ്ങൾ പുറത്തുവിടാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേബർ എംപിമാർ വെൽഫെയർ ആനുകൂല്യങ്ങൾ കൂട്ടാൻ നികുതി വർദ്ധനവ് ആവശ്യപ്പെടുന്നു എന്ന വാദത്തോട് താൻ യോജിക്കുന്നില്ലെന്ന് തോമസ്-സൈമണ്ട്സ് പറഞ്ഞു. ജനങ്ങൾക്ക് ജീവിക്കാൻ വെൽഫെയർ തുക നൽകുന്നതിനേക്കാൾ അവർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് മക്ഫാഡൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ലേബർ പാർട്ടി എംപിമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പീറ്റർ മാൻഡൽസൺ അംബാസഡറായി നിയമിക്കപ്പെട്ടപ്പോൾ നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. എന്നാൽ, അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി (Jeffrey Epstein) മാൻഡൽസണുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ വർഷം പുറത്തുവിട്ടതിനെത്തുടർന്ന് അദ്ദേഹത്തെ അംബാസഡർ സ്ഥാനത്തുനിന്ന് പുറത്താക്കുകയാണുണ്ടായത്. മാൻഡൽസണും എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും കഴിഞ്ഞ സെപ്റ്റംബറിൽ ഇതറിഞ്ഞപ്പോൾ താൻ പൂർണ്ണമായും ഞെട്ടിപ്പോയെന്നും തോമസ്-സൈമണ്ട്സ് വ്യക്തമാക്കി. തന്റെ മോഷ്ടിക്കപ്പെട്ട വ്യക്തിഗത ഫോണിലും മാൻഡൽസണെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഉണ്ടായിരുന്നുവെന്നും, സുതാര്യതയിൽ വിശ്വസിക്കുന്നതിനാൽ അത്തരം കാര്യങ്ങൾ ഒളിച്ചുവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.