Sathyian Nedumancherriyil

Subject : ലേബർ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആൻഡി ബേൺഹാം; യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ മുൻ മാഞ്ചസ്റ്റർ മേയർ മുന്നോട്ട്.

ലേബർ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആൻഡി ബേൺഹാം; യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ മുൻ മാഞ്ചസ്റ്റർ മേയർ മുന്നോട്ട്.

ലണ്ടൻ: ലേബർ പാർട്ടിയുടെ പുതിയ നേതാവാകാനും അതുവഴി യുകെയുടെ അടുത്ത പ്രധാനമന്ത്രി പദത്തിലേക്കും താൻ മത്സരിക്കുമെന്ന് മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി പാർലമെന്റിലേക്ക് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ സുപ്രധാന പ്രഖ്യാപനം. കെയർ സ്റ്റാർമർക്ക് പകരക്കാരനായി പാർലമെന്റിലേക്ക് മടങ്ങുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ബേൺഹാം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മേക്കർഫീൽഡ് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ബേൺഹാം, ലേബർ പാർട്ടി നേതൃത്വത്തിലേക്ക് വരുമെന്ന കാര്യം രാഷ്ട്രീയ ലോകം നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഒന്നാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മത്സരത്തിൽ ആൻഡി ബേൺഹാം തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ വരവോടെ ലേബർ പാർട്ടിയിൽ വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി പാർലമെന്ററി ലേബർ പാർട്ടിയിലെ 20 ശതമാനം വരുന്ന 81 എംപിമാരുടെ നാമനിർദ്ദേശ പിന്തുണയാണ് ഒരു സ്ഥാനാർത്ഥിക്ക് ആവശ്യമായിട്ടുള്ളത്. മറ്റ് ഏതെങ്കിലും എംപിമാർ ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യത നേടി മുന്നോട്ട് വന്നാൽ പോലും ബേൺഹാം തന്നെയായിരിക്കും മത്സരത്തിൽ മുൻപന്തിയിലുണ്ടാവുകയെന്ന് ഉറപ്പാണ്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന് ഡൗണിംഗ് സറ്റ്രീറ്റിൽ അധികാരമേൽക്കാൻ സാധിക്കും.

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പാർട്ടി നൽകുന്ന ഔദ്യോഗിക സമയക്രമങ്ങളും ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചനകൾ. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആൻഡി ബേൺഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഏത് രീതിയിലുള്ള നയങ്ങളായിരിക്കും സ്വീകരിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.