റിഫോം യുകെയുടെ പെട്ടി നിറച്ചു ക്രിപ്റ്റോ രാജാവ്; ഫരാജിന്റെ പാർട്ടിക്ക് ബെൻ ഡെലോ നൽകിയത് 40 കോടി.
ലണ്ടൻ: അമേരിക്കയിൽ ബാങ്കിംഗ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെടുകയും പിന്നീട് ഡോണാൾഡ് ട്രംപിൽ നിന്ന് മാപ്പ് ലഭിക്കുകയും ചെയ്ത പ്രമുഖ ക്രിപ്റ്റോ ശതകോടീശ്വരൻ ബെൻ ഡെലോ, നൈജൽ ഫരാജിന്റെ ‘റിഫോം യുകെ’ പാർട്ടിക്ക് വൻതുക സംഭാവന നൽകി. 40 ലക്ഷം പൗണ്ട് (ഏകദേശം 40 കോടിയിലധികം രൂപ) ആണ് അദ്ദേഹം പാർട്ടിക്ക് കൈമാറിയത്. നിലവിൽ ഹോങ്കോംഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 42-കാരനായ ഡെലോ, താൻ സ്വതന്ത്ര സംസാരത്തിന്റെ വക്താവാണെന്നും ബ്രിട്ടനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മെച്ചപ്പെടുത്താൻ റിഫോം യുകെ പോലുള്ള പാർട്ടികൾ ആവശ്യമാണെന്നും പ്രഖ്യാപിച്ചു. ഉടൻ തന്നെ യുകെയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ നിർണ്ണായക രാഷ്ട്രീയ നീക്കം.
താൻ സ്ഥാപിച്ച ‘ബിറ്റ്‌മെക്സ്’ (BitMEX) എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിൽ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന കുറ്റത്തിന് 2022-ൽ ഡെലോ അമേരിക്കയിൽ ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, ബ്രിട്ടനിൽ കുറ്റകരമല്ലാത്ത ഒരു കാര്യത്തിനാണ് താൻ ശിക്ഷിക്കപ്പെട്ടതെന്നും ട്രംപ് തനിക്ക് മാപ്പ് നൽകിയതോടെ ആ അധ്യായം അവസാനിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്രിട്ടനിലെ ഭരണവർഗം രാജ്യത്തെ വഞ്ചിക്കുകയാണെന്നും ട്രാൻസ്‌ജെൻഡർ വിഷയങ്ങളിലടക്കം സർക്കാർ സത്യസന്ധമല്ലാത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഡെലോ കുറ്റപ്പെടുത്തി. ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ താൻ ഇതിനോടകം നൂറിലധികം കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ബെൻ ഡെലോയുടെ ഈ സാമ്പത്തിക പിന്തുണ റിഫോം യുകെയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണെന്ന് പാർട്ടി നേതാവ് നൈജൽ ഫരാജ് പ്രതികരിച്ചു. ക്രിപ്റ്റോ രംഗത്തെ ദീർഘദർശിയായ ഒരാളുടെ പിന്തുണ പാർട്ടിയുടെ വളർച്ചയ്ക്ക് കരുത്തേകുമെന്നും ബ്രിട്ടനെ വീണ്ടും മികച്ച നിലയിലെത്തിക്കാൻ ഇത്തരം പ്രതിഭകളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഡെലോയുമായി ബന്ധമുള്ള ചില സംഘടനകൾ കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും പ്രചരിപ്പിക്കുന്നുണ്ടെന്ന് മുൻപ് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയ ഗ്രൂപ്പുകൾക്ക് വെസ്റ്റ്മിൻസ്റ്ററിൽ അദ്ദേഹം സൗജന്യമായി ഇടം നൽകുന്നതും ബ്രിട്ടീഷ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നുണ്ട്.