യുദ്ധം ട്രംപിന്റെ വിഡ്ഢിത്തം; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ്.
ലണ്ടൻ ഇറാൻ സംഘർഷം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിതുറന്നേക്കാമെന്നും, ജി7 രാഷ്ട്രങ്ങളിൽ ബ്രിട്ടനായിരിക്കും ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരികയെന്നും അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണിൽ നടന്ന ഐഎംഎഫിന്റെ പകുതി വർഷത്തെ അവലോകന റിപ്പോർട്ടിലാണ് ആശങ്കാജനകമായ ഈ വിവരങ്ങളുള്ളത്.
യുദ്ധം നീണ്ടുനിൽക്കുകയും ഊർജ്ജ വില നിയന്ത്രണാതീതമായി ഉയരുകയും ചെയ്താൽ, 1980-ന് ശേഷമുള്ള അഞ്ചാമത്തെ വലിയ ആഗോള സാമ്പത്തിക മാന്ദ്യത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. മധ്യേഷ്യയിലെ അസ്ഥിരത ആഗോള വിപണിയെ സാരമായി ബാധിച്ചു തുടങ്ങിയതായും വളർച്ചാ നിരക്കിൽ വലിയ ഇടിവുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമായ സാഹചര്യമാണ് ഐഎംഎഫ് പ്രവചിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 0.5 ശതമാനം കുറച്ച് 0.8 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. പണപ്പെരുപ്പ നിരക്ക് സർക്കാർ ലക്ഷ്യമിട്ട 2 ശതമാനത്തിന്റെ ഇരട്ടിയായി (4%) ഉയരാൻ സാധ്യതയുള്ളത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കും. ഊർജ്ജ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതും 2025-ന്റെ അവസാനത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ സാമ്പത്തിക വളർച്ചയുമാണ് ബ്രിട്ടനെ ഇതര ജി7 രാജ്യങ്ങളെക്കാൾ കൂടുതൽ ദുർബലമാക്കുന്നത്.
ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് രംഗത്തെത്തി. വ്യക്തമായ ലക്ഷ്യങ്ങളോ യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള കൃത്യമായ പദ്ധതിയോ (Exit Plan) ഇല്ലാതെ സംഘർഷത്തിലേക്ക് നീങ്ങിയ അമേരിക്കയുടെ നടപടിയെ അവർ ‘വിഡ്ഢിത്തം’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാൻ യുദ്ധം ബ്രിട്ടന്റേതല്ലെങ്കിലും അതിന്റെ സാമ്പത്തിക ഭാരം യു കെയിലെയും അമേരിക്കയിലെയും സാധാരണ കുടുംബങ്ങൾ ചുമക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും, യുഎസിന്റെ ഈ എടുത്തുചാട്ടം വലിയ ദേഷ്യവും നിരാശയുമാണ് ഉണ്ടാക്കുന്നതെന്നും റീവ്സ് വ്യക്തമാക്കി.
എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുദ്ധം ഇനിയും നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണവില 110 ഡോളർ വരെ ഉയർന്നേക്കാമെന്നും ഇത് ലോകത്തെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് എത്തിക്കുമെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയർ ഗോറിഞ്ചാസ് ഓർമ്മിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇതിനൊരു ശാശ്വത പരിഹാരമെന്നും, സബ്സിഡികൾ പോലുള്ള താൽക്കാലിക നടപടികൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.