ഭയത്തിന്റെ നിഴലിൽ മാധ്യമപ്രവർത്തനം: സുരക്ഷാഭീതിയെത്തുടർന്ന് യു.കെയിൽ വാർത്തകൾ സ്വയം സെൻസർ ചെയ്യുന്നു.
ലണ്ടൻ : തീവ്രവലതുപക്ഷ പ്രതിഷേധങ്ങൾ, ഡൊണാൾഡ് ട്രംപ് ഭരണകൂടം, ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും സുരക്ഷാഭീതി കാരണം മാധ്യമപ്രവർത്തകർ സ്വയം പിന്നോട്ട് പോകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. തങ്ങൾക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെ വാർത്താമുറികൾ (ന്യൂസ് റൂമുകൾ) സാധാരണവൽക്കരിക്കുകയാണെന്ന് മാധ്യമപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ യു.കെയിലുടനീളമുള്ള നൂറുകണക്കിന് മാധ്യമപ്രവർത്തകരാണ് അജ്ഞാതമായി വെളിപ്പെടുത്തിയത്.
പശ്ചാത്യ രാജ്യങ്ങളിൽ പരമ്പരാഗത മാധ്യമങ്ങൾക്ക് നേരെ വർദ്ധിച്ചുവരുന്ന ശത്രുതയുടെ പശ്ചാത്തലത്തിൽ, യുകെ സർക്കാർ മുൻകൈയെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ‘അൽമ ഇക്കണോമിക്സ്’ (Alma Economics) 531 മാധ്യമപ്രവർത്തകർക്കിടയിൽ നടത്തിയ സർവേയും വിശദമായ അഭിമുഖങ്ങളും അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയത്. പൊതുതാൽപ്പര്യമുള്ള പല വാർത്തകളും റിപ്പോർട്ട് ചെയ്യുമ്പോൾ ‘ഇത് ചെയ്യേണ്ടതുണ്ടോ’ എന്ന് പലവട്ടം ചിന്തിക്കേണ്ട അവസ്ഥയാണെന്ന് ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി. രാഷ്ട്രീയ ധ്രുവീകരണം ശക്തമായ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ സ്വാഭാവികമാണെന്ന രീതിയിലാണ് വാർത്താമാധ്യമങ്ങളുടെ മാനേജ്‌മെന്റുകൾ പെരുമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.കെയിൽ മാത്രമല്ല, അമേരിക്കയിലും മാധ്യമപ്രവർത്തകർ സമാനമായ വെല്ലുവിളികളാണ് നേരിടുന്നത്. വർദ്ധിച്ചുവരുന്ന രാഷ്ട്രീയ ധ്രുവീകരണവും മാധ്യമങ്ങളിലുള്ള പൊതുജനവിശ്വാസത്തിന്റെ തകർച്ചയും കാരണം റിപ്പോർട്ടർമാർ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിലാണെന്ന് ഇന്റർനാഷണൽ വിമൻസ് മീഡിയ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ വഴിയാണ് നടക്കുന്നത്. വനിതാ മാധ്യമപ്രവർത്തകരാണ് ഇതിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത്.
വടക്കൻ അയർലൻഡിൽ കുടിയേറ്റ വിരുദ്ധ കലാപങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മുഖംമൂടി ധരിച്ച അക്രമികളിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് കടുത്ത ഭീഷണി നേരിടേണ്ടി വന്നതായി നാഷണൽ യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് വെളിപ്പെടുത്തി. ഒരു പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും, അയാളെ കണ്ടെത്താൻ അക്രമികൾ സംഘടിതമായി ശ്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മറ്റൊരു റാലിക്കിടെ വനിതാ റിപ്പോർട്ടർക്ക് നേരെ പുരുഷാധിപത്യപരമായ അധിക്ഷേപങ്ങൾ ഉണ്ടാകുകയും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.