ഭക്ഷണമേളയിലെ ആനന്ദം ചോരപ്പുഴയായി: സിയാറ്റിൽ വെടിവെപ്പിൽ മൂന്ന് മരണം, നാല് പേർക്ക് പരിക്ക്!
സിയാറ്റിൽ: പ്രശസ്തമായ സ്പേസ് നീഡിലിന് സമീപം നടന്ന ഭക്ഷണമേളയ്ക്കിടെ ഉണ്ടായ അതിദാരുണമായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാർഷിക ഭക്ഷ്യമേളയായ ‘ബൈറ്റ് ഓഫ് സിയാറ്റിൽ’ അവസാനിക്കാറായ ഞായറാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്. പ്രാദേശിക ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മുൻവൈരമാണ് പരസ്പരം വെടിയുതിർക്കാൻ കാരണമെന്ന് സീയാറ്റിൽ പോലീസ് വെളിപ്പെടുത്തി. കേസിൽ പ്രതിയായ 15 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സംഭവത്തിൽ ആകെ മൂന്ന് തോക്കുധാരികളാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ വെടിയേറ്റ് മരിച്ച 19 വയസ്സുകാരനായ ജൂനിയർ സീ നിക്കോ സെമോയും ആക്രമണത്തിൽ പങ്കാളിയായിരുന്നു. കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ കാർലോസ് ഇസ്രായേൽ സാഞ്ചസ് വില്ലാൽബ (44), ആഷ്ലി വൈറ്റ്ഹെഡ് (56) എന്നിവരാണെന്ന് കിംഗ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തിരിച്ചറിഞ്ഞു. വെടിയേറ്റ രണ്ടു വയസ്സുകാരൻ നിലവിൽ ഗുരുതരാവസ്ഥ തരണം ചെയ്ത് ചികിത്സയിലാണ്.
ലക്ഷക്കണക്കിന് ആളുകൾ തടസ്സമില്ലാതെ പങ്കെടുക്കുന്ന ഈ മേളയിൽ പെട്ടെന്നുണ്ടായ വെടിവെപ്പ് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. തുരുതുരാ വെടിയൊച്ച കേട്ടതോടെ ആയിരക്കണക്കിന് ആളുകളാണ് ഭക്ഷണവും സാമഗ്രികളും ഉപേക്ഷിച്ച് സമീപത്തെ മ്യൂസിയത്തിലേക്കും കെട്ടിടങ്ങളിലേക്കും ഓടിക്കയറിയത്. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. എങ്കിലും നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് സീയാറ്റിൽ പോലീസ് അസിസ്റ്റന്റ് ചീഫ് വ്യക്തമാക്കി.
വർഷം തോറും മൂന്ന് ലക്ഷത്തോളം ആളുകളെ ആകർഷിക്കുന്ന ഈ ജനപ്രിയ മേളയിലെ ആക്രമണം യു.എസിലെ കടുത്ത തോക്കുപയോഗ നിയന്ത്രണങ്ങൾക്കെതിരെയുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. നടപ്പു വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 270-ാമത്തെ വലിയ വെടിവെപ്പ് സംഭവമാണിത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് പ്രദേശത്ത് മെഴുകുതിരി കത്തിക്കൽ ചടങ്ങുകൾ സംഘടിപ്പിച്ചു