ബ്രിട്ടീഷ് തടങ്കൽ പാളയങ്ങളിൽ വംശീയ അധിക്ഷേപവും ഇസ്ലാമോഫോബിയയും; ഔദ്യോഗിക കരാർ കമ്പനിക്കെതിരെ അന്വേഷണം.
ലണ്ടൻ : ബ്രിട്ടീഷ് സർക്കാരിന്റെ പ്രധാന കരാർ കമ്പനികളിലൊന്നായ മിറ്റിയുടെ (Mitie) ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററുകളിലെ ജീവനക്കാർക്കിടയിൽ വംശീയത, അന്തിസെമിറ്റിസം (ജൂതവിരുദ്ധത), ഇസ്ലാമോഫോബിയ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ വ്യാപകമാണെന്ന ഗുരുതരമായ ആരോപണങ്ങളിൽ കമ്പനി അന്വേഷണം ആരംഭിച്ചു. വിമാനത്താവളങ്ങളിലും തടങ്കൽ പാളയങ്ങളിലും ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥർ ജോലിസ്ഥലത്തും സോഷ്യൽ മീഡിയയിലും കടുത്ത വംശീയ അധിക്ഷേപങ്ങൾ നടത്തിയതായി കമ്പനിക്കുള്ളിലെ തന്നെ ചില ജീവനക്കാരാണ് (Whistleblowers) വെളിപ്പെടുത്തിയത്.
പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, മുസ്ലീങ്ങൾക്കും യഹൂദർക്കും കറുത്തവർഗ്ഗക്കാർക്കും എതിരെ ജീവനക്കാർ ക്രൂരമായ അധിക്ഷേപങ്ങളാണ് നടത്തിയിരിക്കുന്നത്. “എല്ലാ മുസ്ലീം പുരുഷന്മാരും ഭാര്യമാരെ തല്ലുന്നവരാണ്”, “കുടിയേറ്റക്കാരെ നമ്മുടെ രാജ്യത്തുനിന്ന് ചവിട്ടിപ്പുറത്താക്കണം” തുടങ്ങിയ പരാമർശങ്ങൾ ജീവനക്കാർ ജോലിസ്ഥലത്ത് നടത്തിയതായി രേഖകളിൽ പറയുന്നു. കൂടാതെ, തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസണെ പിന്തുണയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ലൈക് ചെയ്യുക, വിശുദ്ധ ഖുർആനെ അധിക്ഷേപിക്കുക, ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ മുസ്ലീം വിരുദ്ധ പ്രചാരണം നടത്തുക തുടങ്ങിയ വിനോദങ്ങളിലും ജീവനക്കാർ ഏർപ്പെട്ടിരുന്നു.
ഈ വംശീയ വിദ്വേഷം കാരണം തങ്ങൾ ജോലിസ്ഥലത്ത് ഒട്ടും സുരക്ഷിതരല്ലെന്ന് ഏഷ്യൻ, ആഫ്രിക്കൻ പശ്ചാത്തലമുള്ള മറ്റ് ജീവനക്കാർ ഭയപ്പെടുന്നു. വിവേചനം നിറഞ്ഞ ഈ അന്തരീക്ഷം തടവിലാക്കപ്പെട്ട അഭയാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും, കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷിതരും ദുർബലരുമായ മനുഷ്യരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള സ്ഥാപനത്തിൽ നിന്നാണ് ഇത്തരമൊരു വഞ്ചന ഉണ്ടായിരിക്കുന്നത്.
മിറ്റി ഗ്രൂപ്പിന് നേരെ മുൻപും സമാനമായ വംശീയ അധിക്ഷേപ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ കമ്പനി ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വംശീയ സന്ദേശങ്ങൾ പ്രചരിച്ചതിനെ തുടർന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവിന് ആഭ്യന്തര സെക്രട്ടറിയോട് പരസ്യമായി മാപ്പ് പറയേണ്ടി വന്നിരുന്നു. കെന്റിലെ മാൻസ്റ്റൺ അഭയാർത്ഥി ക്യാമ്പിൽ വംശീയ തെറികൾ വയർലെസ്സ് റേഡിയോ വഴി ഉച്ചത്തിൽ പ്രചരിപ്പിച്ച സംഭവത്തിലും മുൻപ് അന്വേഷണം നടന്നിട്ടുണ്ട്. തങ്ങളുടെ ബിസിനസ്സിൽ വംശീയതയ്ക്കോ വിവേചനത്തിനോ സ്ഥാനമില്ലെന്നും എല്ലാ ആരോപണങ്ങളും അതീവ ഗൗരവത്തോടെ അന്വേഷിക്കുമെന്നും മിറ്റി വക്താവ് വ്യക്തമാക്കി.