ബ്രിട്ടനിൽ കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി റിമോട്ട് വർക്കിംഗുമായി (വീട്ടിലിരുന്നുള്ള ജോലി) ബന്ധപ്പെട്ട തൊഴിൽ തർക്ക കേസുകളിൽ കുറവ്.
ലണ്ടൻ :ബ്രിട്ടനിൽ കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി റിമോട്ട് വർക്കിംഗുമായി (വീട്ടിലിരുന്നുള്ള ജോലി) ബന്ധപ്പെട്ട തൊഴിൽ തർക്ക കേസുകളിൽ കുറവ് രേഖപ്പെടുത്തി. എച്ച്ആർ കൺസൾട്ടൻസിയായ ഹാമിൽട്ടൺ നാഷ് നടത്തിയ പഠനമനുസരിച്ച്, 2025-ൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 54 കേസുകൾ മാത്രമാണ് ഇത്തരത്തിൽ ട്രിബ്യൂണലുകളിൽ എത്തിയത്.
2024-ൽ 62 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. അതായത് മുൻവർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ ഇടിവുണ്ടായി. 2019-ൽ വെറും ആറ് കേസുകൾ മാത്രം ഉണ്ടായിരുന്നിടത്ത് നിന്ന് കോവിഡിന് ശേഷം പത്തിരട്ടിയായി വർദ്ധിച്ച കേസുകളുടെ എണ്ണം കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായാണ് താഴേക്ക് പോകുന്നത്.
തൊഴിൽ വിപണിയിലെ മാറ്റങ്ങളാണ് ഈ കുറവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2025-ന്റെ അവസാന പാദത്തിൽ ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 5.2 ശതമാനത്തിൽ എത്തിയിരുന്നു. ലഭ്യമായ തൊഴിലവസരങ്ങൾ കുറഞ്ഞതോടെ, ഓഫീസിലേക്ക് തിരികെ വരണമെന്ന തൊഴിലുടമയുടെ കർശന നിർദ്ദേശങ്ങളെ എതിർത്ത് ജോലി നഷ്ടപ്പെടുത്താൻ പല ജീവനക്കാരും ഇപ്പോൾ തയ്യാറാകുന്നില്ല.
ഗോൾഡ്‌മാൻ സാക്സ്, ജെപി മോർഗൻ തുടങ്ങിയ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ ജീവനക്കാരെ ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിലേക്ക് വിളിച്ചുതുടങ്ങിയതും ഈ മാറ്റത്തിന് ആക്കം കൂട്ടി. നിലവിൽ ബ്രിട്ടനിലെ 28 ശതമാനം മുതിർന്ന വ്യക്തികളും ഹൈബ്രിഡ് രീതിയിലാണ് ജോലി ചെയ്യുന്നതെങ്കിലും, മാനേജ്‌മെന്റുകൾ റിമോട്ട് വർക്കിംഗ് നിയന്ത്രിക്കാൻ കടുത്ത നിലപാടുകൾ സ്വീകരിച്ചു വരികയാണ്.
നിയമപരമായ മാറ്റങ്ങളും കേസുകൾ കുറയാൻ കാരണമായിട്ടുണ്ട്. 2024 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം ജോലിയുടെ ആദ്യ ദിവസം മുതൽ തന്നെ ഫ്ലെക്സിബിൾ വർക്കിംഗിനായി അപേക്ഷിക്കാൻ ജീവനക്കാർക്ക് അവകാശമുണ്ട്. ഇത് പല തർക്കങ്ങളും ട്രിബ്യൂണലിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സ്ഥാപനത്തിനുള്ളിൽ വച്ചുതന്നെ പരിഹരിക്കാൻ സഹായിക്കുന്നു.
കൂടാതെ, ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിക്ക് (FCA) എതിരായ ഒരു കേസിൽ ഫുൾടൈം റിമോട്ട് വർക്കിംഗ് ആവശ്യപ്പെട്ട ജീവനക്കാരിയുടെ പരാതി ട്രിബ്യൂണൽ തള്ളിയത് തൊഴിലുടമകൾക്ക് നിയമപരമായ ആത്മവിശ്വാസം നൽകി. എങ്കിലും കോടതികളിലെ കേസുകളുടെ എണ്ണം കുറഞ്ഞത് ഒരു താത്കാലിക പ്രതിഭാസം മാത്രമാകാമെന്നും, നിലവിൽ അഞ്ച് ലക്ഷത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ ഒരു പുതിയ പരാതിയിൽ വിധി വരാൻ മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.