ബന്ധം കൂടുതൽ ദൃഢമാക്കി റഷ്യയും ഉത്തരകൊറിയയും; അതിർത്തിയിലെ ആദ്യ റോഡ് പാലം തുറന്നു!
മോസ്കോ: റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള അതിർത്തിയിൽ നിർമ്മിച്ച ആദ്യ റോഡ് പാലം ഔദ്യോഗികമായി തുറന്നു. ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ പുതിയ തെളിവായാണ് തുമെൻ നദിക്ക് കുറുകെയുള്ള ഈ പുതിയ പാലം വിലയിരുത്തപ്പെടുന്നത്. റഷ്യയിലെ ഖസാനെയും ഉത്തരകൊറിയയിലെ തുമൻഗാംഗിനെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലത്തിന്റെ ഉദ്ഘാടനം റഷ്യൻ പ്രധാനമന്ത്രി മിഖായീൽ മിഷുസ്റ്റിൻ നിർവ്വഹിച്ചു.
വ്യാപാരം, ടൂറിസം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ പുതിയ പാലം സഹായിക്കുമെന്ന് മിഷുസ്റ്റിൻ പറഞ്ഞു. മുൻ വടക്കൻ കൊറിയൻ നേതാവ് കിം ഇൽ സംഗിനെ വധശ്രമത്തിൽ നിന്ന് രക്ഷിച്ച സോവിയറ്റ് ഉദ്യോഗസ്ഥനായ യാക്കോവ് നോവിചെങ്കോയുടെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്. നേരത്തെ തീവണ്ടി ഗതാഗതത്തിനും വിമാന സർവ്വീസുകൾക്കും മാത്രമുണ്ടായിരുന്ന സൗകര്യമാണ് ഇപ്പോൾ റോഡ് മാർഗ്ഗത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഉക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യയിലേക്ക് ഉത്തരകൊറിയൻ സൈന്യത്തെയും ആയുധങ്ങളെയും പെട്ടെന്ന് എത്തിക്കാനുള്ള സൈനിക പാതയായി ഈ പാലം മാറിയേക്കുമെന്ന് ഉക്രെയ്നിലെ മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2024-ൽ റഷ്യയിലെ കുർസ്ക് മേഖലയിലേക്ക് ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെ അയച്ചിരുന്നു. ഇതിന് പകരമായി ഡ്രോണുകളും വ്യോമ പ്രതിരോധ മിസൈലുകളും സാറ്റലൈറ്റ് സാങ്കേതികവിദ്യയും റഷ്യ ഉത്തരകൊറിയയ്ക്ക് നൽകുന്നതായാണ് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ഉക്രെയ്ൻ യുദ്ധം രൂക്ഷമായതോടെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാൻ റഷ്യ ഉത്തരകൊറിയയുമായും ഇറാനുമായും ശക്തമായ സൗഹൃദമാണ് പുലർത്തുന്നത്. ഇത് പരമ്പരാഗത സുഹൃദ് രാജ്യങ്ങളിലടക്കം വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ റഷ്യയുടെ സഖ്യകക്ഷിയായ കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് യുദ്ധം തുടരുന്നതിലെ യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്തു.