Sathyian Nedumancherriyil

Subject : ബജറ്റിൽ പണമില്ല; യുകെ സൈന്യം പ്രതിസന്ധിയിലേക്ക്, പ്രതിഷേധിച്ച് മന്ത്രിമാരുടെ രാജി!.

ബജറ്റിൽ പണമില്ല; യുകെ സൈന്യം പ്രതിസന്ധിയിലേക്ക്, പ്രതിഷേധിച്ച് മന്ത്രിമാരുടെ രാജി!.

ലണ്ടൻ: ആവശ്യത്തിന് ഫണ്ട് അനുവദിച്ചില്ലെങ്കിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ പരിശീലനങ്ങളും നിർണായക ഓപ്പറേഷനുകളും വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ചീഫ് ഓഫ് ദി ഡിഫൻസ് സ്റ്റാഫ് എയർ ചീഫ് മാർഷൽ സർ റിച്ചാർഡ് നൈറ്റൺ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ പുതിയ പ്രതിരോധ നിക്ഷേപ പദ്ധതിയിൽ (DIP) സൈന്യത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള തുക വകയിരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധ ബജറ്റിലെ അപര്യാപ്തതയിൽ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. നിലവിലെ സാമ്പത്തിക പാക്കേജ് സൈന്യത്തിന്റെ സജ്ജീകരണത്തെ ബാധിക്കുമെന്നും ഓപ്പറേഷനുകളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു രാജി. രാജ്യസുരക്ഷയേക്കാൾ ധനമന്ത്രാലയത്തിന്റെ കണക്കുകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൈന്യത്തെ ആധുനികീകരിക്കുകയാണ് വേണ്ടതെന്നും, എന്നാൽ നിലവിലെ പദ്ധതി പ്രകാരം പണം അനുവദിക്കുന്നത് വർഷങ്ങൾ വൈകിപ്പിക്കുകയാണെന്നും ഹീലി പറഞ്ഞു. പ്രതിരോധ സെക്രട്ടറിക്ക് പിന്നാലെ സായുധ സേനാ മന്ത്രി അൽ കാൺസും പദവി ഒഴിഞ്ഞു. പുതിയ കാലത്തെ ഡ്രോൺ യുദ്ധമുറകൾക്ക് പ്രാധാന്യം നൽകാതെ, പരമ്പരാഗത രീതികൾക്ക് മാത്രമാണ് ബജറ്റിൽ പണം മാറ്റിവെച്ചിരിക്കുന്നതെന്ന് കാൺസ് ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിരോധ ബജറ്റ് ജിഡിപിയുടെ 2.3 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി ഉയർത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമറുടെ വിശദീകരണം. പുതിയ പ്രതിരോധ സെക്രട്ടറി ഡാൻ ജാർവിസ് നിലവിൽ ഫണ്ട് വിനിയോഗം പുനഃപരിശോധിക്കുകയാണെങ്കിലും, സൈന്യത്തിന് അധികമായി പണം നൽകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.