പുണ്യമാസത്തിൽ ചതിക്കുഴിയിൽ വീഴരുത്! റമദാൻ പടിവാതിക്കൽ എത്തിനിൽക്കെ ഓൺലൈൻ യാചകർക്കെതിരെ കർശന ജാഗ്രതയുമായി യുഎഇ.
റമദാൻ കാലത്തെ ഓൺലൈൻ യാചന: പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി യുഎഇ.
യുഎഇ .വിശുദ്ധ റമദാൻ മാസം ആരംഭിക്കാനിരിക്കെ, വിശ്വാസികളുടെ കാരുണ്യവും ദാനശീലവും ചൂഷണം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്കെതിരെ യുഎഇ അധികൃതർ കർശന ജാഗ്രതാനിർദേശം നൽകി. കഴിഞ്ഞ വർഷം മാത്രം 1,200-ലധികം ഓൺലൈൻ യാചന കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സൈബർ സുരക്ഷാ കൗൺസിലിന്റെ ഈ മുന്നറിയിപ്പ്.
തട്ടിപ്പ് രീതികൾ ഇങ്ങനെ:
വാട്‌സ്ആപ്പ്, സോഷ്യൽ മീഡിയ, ഇമെയിൽ എന്നിവ വഴി വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ പ്രധാനമായും ഇരകളെ കണ്ടെത്തുന്നത്.
-
രോഗം, കടുത്ത ദാരിദ്ര്യം, അനാഥ സംരക്ഷണം തുടങ്ങിയ വൈകാരിക വിഷയങ്ങൾ നിരത്തി പണം ആവശ്യപ്പെടുക.
-
സഹായം നൽകാനെന്ന പേരിൽ അയക്കുന്ന ലിങ്കുകൾ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുക.
-
വ്യാജ ചാരിറ്റി വെബ്‌സൈറ്റുകൾ നിർമ്മിച്ച് സംഭാവനകൾ സ്വീകരിക്കുക.
നിയമ നടപടികൾ കർശനം
യുഎഇ ഫെഡറൽ നിയമപ്രകാരം ഓൺലൈൻ വഴി പണം ചോദിക്കുന്നതും ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്.
-
ശിക്ഷ: മൂന്ന് മാസം വരെ തടവും 10,000 ദിർഹം മുതൽ മുകളിലോട്ട് പിഴയും.
-
സംഘടിത തട്ടിപ്പ്: വിദേശത്ത് നിന്നോ സംഘം ചേർന്നോ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ആറ് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
-
അംഗീകൃത സ്ഥാപനങ്ങൾ മാത്രം: സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ സർക്കാർ അംഗീകാരമുള്ള ചാരിറ്റബിൾ സംഘടനകളെ മാത്രം സമീപിക്കുക.
-
ലിങ്കുകളിൽ ജാഗ്രത: അപരിചിതരിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതോ ഒഴിവാക്കുക.
-
തെരുവിലെ യാചന: ഓൺലൈനിൽ മാത്രമല്ല, തെരുവുകളിൽ യാചിക്കുന്നതും യുഎഇയിൽ നിയമവിരുദ്ധമാണ്.
പരാതിപ്പെടാം
സംശയാസ്പദമായ രീതിയിൽ പണം ആവശ്യപ്പെടുന്നവരെ കണ്ടാലോ ഓൺലൈൻ സന്ദേശങ്ങൾ ലഭിച്ചാലോ ഉടൻ അധികൃതരെ വിവരം അറിയിക്കുക:
-
ദുബായ് പോലീസ് ആപ്പ്: ‘Police Eye’ ഫീച്ചർ ഉപയോഗിക്കാം.
-
കോൾ സെന്റർ: 901 എന്ന നമ്പറിൽ ബന്ധപ്പെടാം.
-
ഇ-ക്രൈം പോർട്ടൽ: www.ecrime.ae വഴി പരാതി നൽകാം.