പരിമിതികളെ ബഹിരാകാശത്ത് തളച്ച പോരാളി; ജോൺ മക്ഫാൾ ചരിത്രത്തിലേക്ക്.
ലണ്ടൻ : യുകെ ഭരണകൂടവും അമേരിക്കൻ കമ്പനിയായ ‘വാസ്റ്റും’ (Vast) തമ്മിൽ ഒപ്പുവെച്ച പുതിയ കരാറിലൂടെ, ബഹിരാകാശത്ത് ജീവിക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരനായി മാറാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പാരാലിമ്പ്യനും സർജനുമായ ജോൺ മക്ഫാൾ (John McFall). യൂറോപ്യൻ സ്പേസ് ഏജൻസിയിലെ (Esa) റിസർവ് ബഹിരാകാശ യാത്രികനായ അദ്ദേഹത്തിന് കഴിഞ്ഞ വർഷം തന്നെ ഇതിനായുള്ള അനുമതി ലഭിച്ചിരുന്നു. 2027-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ‘ഹേവൻ-1’ (Haven-1) എന്ന ചെറിയ വാണിജ്യ ബഹിരാകാശ നിലയത്തിലേക്കായിരിക്കും നാല് പേരടങ്ങുന്ന സംഘത്തോടൊപ്പം അദ്ദേഹം യാത്ര തിരിക്കുക.
ഒരു സിംഗിൾ ഡെക്കർ ബസ്സിനേക്കാൾ അല്പം മാത്രം വലിപ്പമുള്ള ഹേവൻ-1 ബഹിരാകാശ നിലയത്തിൽ വെച്ച് രണ്ടാഴ്ചത്തെ ഗവേഷണങ്ങളിലാണ് ജോൺ പങ്കാളിയാവുക. ബഹിരാകാശത്തെ അന്തരീക്ഷം തന്റെ ശരീരത്തെയും, സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആധുനിക കൃത്രിമ അവയവങ്ങളെയും (prosthetic limbs) എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭിന്നശേഷിക്കാർക്കായി കൂടുതൽ ഭാരം കുറഞ്ഞതും കാര്യക്ഷമവുമായ കൃത്രിമ അവയവങ്ങൾ രൂപകൽപ്പന ചെയ്യാനും, ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥിരോഗങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും ഈ ഗവേഷണം സഹായിക്കും.
കേവലം ഒരു പരസ്യത്തിനപ്പുറം, ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയുന്ന ജോലികളെക്കുറിച്ചുള്ള സമൂഹത്തിന്റെ മുൻവിധികൾ മാറ്റിയെഴുതാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് 45-കാരനായ ജോൺ മക്ഫാൾ പറയുന്നു. പത്തൊൻപതാം വയസ്സിലുണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് അദ്ദേഹത്തിന് വലതുകാൽ നഷ്ടപ്പെടുന്നത്. എന്നാൽ ഇതിലൊന്നും തളരാതെ കായികരംഗത്ത് സജീവമായ അദ്ദേഹം 2008 ബീജിംഗ് പാരാലിമ്പിക്സിൽ വെങ്കല മെഡൽ നേടുകയും, പിന്നീട് ഒരു ഓർത്തോപീഡിക് സർജനായി യോഗ്യത നേടുകയും ചെയ്തു.
സ്പേസ് എക്സിന്റെ (SpaceX) ക്രൂ ഡ്രാഗൺ കാപ്സ്യൂളിലായിരിക്കും ജോണിന്റെ ബഹിരാകാശ യാത്ര. ഈ ദൗത്യം യാഥാർത്ഥ്യമായാൽ, 2015-16 കാലഘട്ടത്തിൽ ഐ.എസ്.എസ് സന്ദർശിച്ച ടിം പീക്കിന് (Tim Peake) ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ബ്രിട്ടീഷ് പൗരനായി ജോൺ മാറും. പരിമിതികൾ ഉണ്ടെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും വലിയൊരു പ്രചോദനമാണ് ജോൺ മക്ഫാളെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹിരാകാശ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത് എന്നും ടിം പീക്ക് അഭിപ്രായപ്പെട്ടു.