Sathyian Nedumancherriyil

Subject : ഗാസയിൽ നിന്ന് ഫലസ്തീനികളെ പൂർണ്ണമായി നാടുകടത്താൻ പദ്ധതി; വിവാദ നിർദ്ദേശവുമായി ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ!

ഗാസയിൽ നിന്ന് ഫലസ്തീനികളെ പൂർണ്ണമായി നാടുകടത്താൻ പദ്ധതി; വിവാദ നിർദ്ദേശവുമായി ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ!

ജറുസലേം: ഗാസ മുനമ്പിൽ നിന്ന് ഫലസ്തീനികളെ പൂർണ്ണമായി നിർബന്ധിതമായി നാടുകടത്താനുള്ള ക്രൂരമായ പദ്ധതി മുന്നോട്ടുവെച്ച് ഇസ്രായേലിലെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. വരുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പുറത്തുവിട്ട പദ്ധതി പ്രകാരം ആദ്യ വർഷത്തിൽ 2,50,000 ഫലസ്തീനികളെയും തുടർന്നുള്ള ആറ് വർഷത്തിനുള്ളിൽ ബാക്കിയുള്ള 20 ലക്ഷത്തോളം വരുന്ന മുഴുവൻ ജനങ്ങളെയും വിദേശ രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഫലസ്തീനികളെ സ്വീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാണെന്നും എന്നാൽ അവയേതെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

20 പേജുള്ള രേഖയിലൂടെയാണ് ബെൻ-ഗ്വിർ ഈ പദ്ധതി അവതരിപ്പിച്ചത്. സ്വമേധയാ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, കടുത്ത ആക്രമണങ്ങളിലൂടെയും ഉപരോധത്തിലൂടെയും വൻ ദുരിതം സൃഷ്ടിച്ച് ജനങ്ങളെ നാടുകടത്താൻ നിർബന്ധിതരാക്കുന്ന നയമാണിതെന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു. അടുത്ത സർക്കാർ രൂപീകരണ വേളയിൽ കുടിയേറ്റത്തിനായി പ്രത്യേക മന്ത്രാലയം വേണമെന്ന് ആവശ്യപ്പെടുമെന്ന് ബെൻ-ഗ്വിർ വ്യക്തമാക്കി. ജനങ്ങളെ നിർബന്ധിതമായി ഒഴിപ്പിക്കുന്നത് ജനീവ കൺവെൻഷൻ പ്രകാരം വംശഹത്യയും യുദ്ധക്കുറ്റവുമാണ്.

നേരത്തെ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ തേടുന്നതായി വ്യക്തമാക്കിയിരുന്നു. ഗാസയിൽ നിന്ന് ജനങ്ങളെ പൂർണ്ണമായി ഒഴിപ്പിച്ച് പ്രദേശം പുനർനിർമ്മിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുൻ പ്രസ്താവനകളും വലിയ അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിരുന്നു. വരാനിരിക്കുന്ന ഒക്ടോബർ തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ വോട്ടർമാരെ ആകർഷിക്കാൻ ഫലസ്തീൻ തടവുകാരോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ച് ബെൻ-ഗ്വിർ വംശീയ അധിക്ഷേപങ്ങൾ തുടരുകയാണ്.

അതേസമയം, ഗാസയുടെ 60 ശതമാനത്തിലധികം പ്രദേശം നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രായേൽ ഗാസയിൽ ആധിപത്യം സ്ഥാപിക്കുന്നത്. ഫലസ്തീനികളെ ഗാസയിൽ നിന്ന് നാടുകടത്തുന്നതിന് പുറമെ, ഇസ്രായേലിനോട് കൂറില്ലാത്ത ജനപ്രതിനിധികളെയും ഭരണകൂടത്തെ വിമർശിക്കുന്നവരെയും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ബെൻ-ഗ്വിർ ആവശ്യപ്പെട്ടു.