കെനിയയെ നടുക്കി ഹോസ്റ്റൽ ദുരന്തം: ഉറക്കത്തിനിടെ തീ പടർന്നു; 16 വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം.
കെനിയ : കെനിയയിലെ റിഫ്റ്റ് വാലിയിലുള്ള പെൺകുട്ടികളുടെ സ്കൂൾ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 16 വിദ്യാർത്ഥിനികൾ ദാരുണമായി കൊല്ലപ്പെട്ടു. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് വടക്ക്-പടിഞ്ഞാറ് മാറി നകുരു കൗണ്ടിയിലെ ഗിൽഗിലിലുള്ള ‘ഉതുമിഷ ഗേൾസ് അക്കാദമി’യിൽ വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിക്കുമ്പോൾ 15-നും 18-നും ഇടയിൽ പ്രായമുള്ള ഇരുന്നൂറിലധികം വിദ്യാർത്ഥിനികൾ അവിടെ ഉറങ്ങിക്കിടക്കുകയായിരുന്നു.
തീ പടർന്ന സമയത്ത് രണ്ടാം നിലയിലെ വാതിലുകൾ പൂട്ടിയിരുന്നതിനാൽ രക്ഷപ്പെടാനായി ജനലിലൂടെ പുറത്തേക്ക് ചാടിയ ചില കുട്ടികളും മരണപ്പെട്ടതായാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ 79 വിദ്യാർത്ഥിനികളിൽ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി കെനിയൻ വിദ്യാഭ്യാസ മന്ത്രി ജൂലിയസ് മിഗോസ് ഒഗാംബ അറിയിച്ചു.
ഒരു വിദ്യാർത്ഥിനി തീപ്പെട്ടി ഉപയോഗിച്ച് മെത്തയ്ക്ക് തീയിട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് ചില അതിജീവിച്ചവർ പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.കെനിയയിലെ സ്കൂളുകളിൽ ഇത്തരം മാരകമായ തീപിടിത്തങ്ങൾ ഇതാദ്യമായല്ല സംഭവിക്കുന്നത്. കർശനമായ അച്ചടക്ക നടപടികളിലും മോശം ജീവിതസാഹചര്യങ്ങളിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ തന്നെ ഹോസ്റ്റലുകൾക്ക് തീയിടുന്ന സംഭവങ്ങൾ മുൻവർഷങ്ങളിലും കെനിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ രാജ്യത്തെ ഭൂരിഭാഗം സർക്കാർ സെക്കൻഡറി സ്കൂളുകളിലും ആവശ്യത്തിന് തീപിടിത്ത പ്രതിരോധ സംവിധാനങ്ങളില്ലെന്ന് 2022-ലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടും ചൂണ്ടിക്കാണിച്ചിരുന്നു. ദുരന്തവിവരമറിഞ്ഞ് നിരവധി രക്ഷിതാക്കളാണ് തങ്ങളുടെ മക്കളെക്കുറിച്ചുള്ള വിവരങ്ങൾക്കായി സ്കൂളിന് മുന്നിൽ തടിച്ചുകൂടിയത്. പരിക്കേറ്റ പല കുട്ടികളെയും ഒടിഞ്ഞ കാലുകളുമായാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ ദാരുണമായ സംഭവത്തിൽ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും, പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കെനിയൻ റെഡ് ക്രോസും പ്രാദേശിക ദുരന്തനിവാരണ സേനയും പോലീസും സംയുക്തമായാണ് നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.