ഒ.സി.ഐ അപേക്ഷാ ഫീസുകൾ പുതുക്കി; പ്രവാസികൾക്ക് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ.
ഡബ്ലിന്‍ : ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) അപേക്ഷാ ഫീസുകൾ യൂറോ നിരക്കിന്റെ അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിച്ചതായി ഇമിഗ്രേഷൻ ബ്യൂറോ അറിയിച്ചു. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്കാരം അനുസരിച്ച്, അയർലണ്ടിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഒ.സി.ഐ അപേക്ഷാ ഫീസ് 254 യൂറോ (275 യു.എസ് ഡോളറിന് തുല്യം) ആയിരിക്കും. അപേക്ഷകർക്ക് തുക ഇന്ത്യൻ രൂപയിലോ പ്രാദേശിക കറൻസിയിലോ അടയ്ക്കാവുന്നതാണ്. എന്നാൽ ഇന്ത്യയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് നിലവിലെ ഫീസായ 15,000 രൂപയിൽ മാറ്റമുണ്ടാകില്ല.
കാർഡ് റീ-ഇഷ്യൂ ചെയ്യുന്നതിനും രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും 23 യൂറോ (25 യു.എസ് ഡോളർ) ആണ് പുതുക്കിയ നിരക്ക്. വ്യക്തിഗത വിവരങ്ങൾ മാറ്റുന്നതിനും ഇതേ തുക തന്നെ നൽകണം. പുതിയ പാസ്‌പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർക്കും, കാർഡ് സറണ്ടർ (Renunciation) ചെയ്യുന്നവർക്കും 25 ഡോളറിന് തുല്യമായ തുക ഫീസായി ഈടാക്കും. ഒ.സി.ഐ കാർഡ് നഷ്ടപ്പെട്ടാൽ അത് പുതുക്കി ലഭിക്കുന്നതിന് ഏകദേശം 95 യൂറോ (100 യു.എസ് ഡോളർ) നൽകേണ്ടി വരും.
അപേക്ഷകർ കൃത്യമായ തുക അറിയുന്നതിനായി അതത് രാജ്യങ്ങളിലെ ഇന്ത്യൻ മിഷൻ വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ociservices.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. വിദേശത്തുള്ളവർ ബന്ധപ്പെട്ട ഇന്ത്യൻ എംബസിയിലോ പോസ്റ്റിലോ ലോക്കൽ കറൻസിയിലുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് ഫീസ് സമർപ്പിക്കേണ്ടത്.