എഐ സുനാമിയിൽ ജോലികൾ ഒലിച്ചുപോകുമോ? തൊഴിലാളികളെ കൈവിടില്ലെന്ന് യുകെ സർക്കാർ!
ലണ്ടൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള കടന്നുകയറ്റം മൂലം ആർക്കും ജോലി നഷ്ടപ്പെടില്ലെന്നും, എഐയെ തൊഴിലാളികൾക്ക് അനുകൂലമായ രീതിയിൽ സർക്കാർ മാറ്റിയെടുക്കുമെന്നും യുകെ ടെക്നോളജി സെക്രട്ടറി ലിസ് കെൻഡാൽ വ്യക്തമാക്കി. . ജൂൺ 18-ന് നടക്കുന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് ആൻഡി ബേൺഹാം ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തിയാൽ ലിസ് കെൻഡാലിന് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് ലണ്ടൻ ടെക് വീക്കിന് മുന്നോടിയായുള്ള ഈ നിർണ്ണായക പ്രഖ്യാപനം.
എഐയുടെ വളർച്ച ഏതാനും ചില വൻകിട കമ്പനികളുടെ മാത്രം കൈകളിൽ ഒതുങ്ങാതെ, രാജ്യത്തെ സാധാരണക്കാർക്കും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നുണ്ടെന്ന് ലേബർ സർക്കാർ ഉറപ്പുവരുത്തും. ഈ സാങ്കേതിക വിപ്ലവത്തെ ബ്രിട്ടന് അനുകൂലമായ രീതിയിൽ രൂപപ്പെടുത്തുക എന്നത് തങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ വിപണിയിൽ എഐ വലിയൊരു സുനാമി സൃഷ്ടിക്കുമെന്ന ഐഎംഎഫ് മേധാവിയുടെ മുന്നറിയിപ്പുകൾക്കിടയിലും, പുതിയ സാങ്കേതികവിദ്യ വരുമ്പോൾ പഴയ ചില ജോലികൾ മാറുമെങ്കിലും ധാരാളം പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കെൻഡാലിന്റെ വിലയിരുത്തൽ.
നിലവിൽ പഠനമോ ജോലിയോ ഇല്ലാത്ത (NEET) അല്ലെങ്കിൽ അതിനുള്ള സാധ്യതയുള്ള യുവാക്കൾക്കായി നോർത്ത്-ഈസ്റ്റ്, നോർത്ത്-വെസ്റ്റ് ഇംഗ്ലണ്ടുകളിൽ പ്രത്യേക സമ്മർ സ്കിൽസ് ക്യാമ്പുകൾ ആരംഭിക്കും. തുടക്കത്തിൽ ചെറിയ തോതിൽ ആരംഭിക്കുന്ന ഈ ക്യാമ്പുകൾ ബിസിനസ്സ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഭാവിയിൽ വിപുലീകരിക്കുകയും, ഇതിലൂടെ യുവാക്കൾക്ക് മികച്ച അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ലേബറിന്റെ ‘യൂത്ത് ഗ്യാരണ്ടി’ പദ്ധതി വഴിയാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്.
അമേരിക്കൻ ടെക് കമ്പനിയായ പലാന്റിറുമായുള്ള എൻഎച്ച്എസ് (NHS) ഡിജിറ്റലൈസേഷൻ കരാർ റദ്ദാക്കണമെന്ന പാർലമെന്ററി സമിതിയുടെ ആവശ്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും, എന്നാൽ കരാറിലെ ‘ബ്രേക്ക് ക്ലോസ്’ സംബന്ധിച്ച അന്തിമ തീരുമാനം പുതിയ ആരോഗ്യ സെക്രട്ടറി ജെയിംസ് മുറെ കൈക്കൊള്ളുമെന്നും കെൻഡാൽ അറിയിച്ചു. എൻഎച്ച്എസ് ഡിജിറ്റലൈസ് ചെയ്യുന്നത് രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ ഗുണകരമാണെങ്കിലും ബ്രിട്ടീഷ് എഐ കമ്പനികളെ പിന്തുണയ്ക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.