Sathyian Nedumancherriyil

Subject : എഐ ഉപയോഗിച്ച് കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങൾ; യുകെയിൽ ഡീപ്‌ഫേക്ക് ഭീഷണി രൂക്ഷമാകുന്നു!

എഐ ഉപയോഗിച്ച് കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങൾ; യുകെയിൽ ഡീപ്‌ഫേക്ക് ഭീഷണി രൂക്ഷമാകുന്നു!

ലണ്ടൻ: യുകെയിലെ കുട്ടികളുടെ യഥാർത്ഥ ചിത്രങ്ങൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന നഗ്ന-അശ്ലീല ഡീപ്‌ഫേക്ക് (Deepfake) ചിത്രങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്പുകളും ടൂളുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം ചിത്രങ്ങൾ തടയാൻ ഇൻറർനെറ്റ് വാച്ച് ഫൗണ്ടേഷനും (IWF) എൻഎസ്പിസിസിയും (NSPCC) ചേര്‍ന്ന് വിപുലമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ മാത്രം കുട്ടികളുടെ 420 അശ്ലീല ഡീപ്‌ഫേക്ക് പരാതികളാണ് റിപ്പോർട്ട് റിമൂവ് (Report Remove) പോർട്ടലിൽ ലഭിച്ചത്.

സാധാരണ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റുന്ന പ്രവണത അതിവേഗം വർദ്ധിക്കുകയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മുൻ വർഷങ്ങളേക്കാൾ ഭയാനകമായ രീതിയിലാണ് എഐ അധിഷ്ഠിത ചിത്രങ്ങൾ ഇന്റർനെറ്റിൽ പടരുന്നത്. ഇത്തരത്തിലുള്ള ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകൾ (CSAM) നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും യുകെ നിയമപ്രകാരം കഠിനമായ കുറ്റകൃത്യമാണ്.

എഐ ആപ്പുകളും സാങ്കേതികവിദ്യകളും പുറത്തിറക്കുന്ന ടെക് കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തണമെന്ന് എൻഎസ്പിസിസി ആവശ്യപ്പെട്ടു. ഇത്തരത്തിൽ വ്യാജമായി നിർമ്മിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ‘സെക്സ്റ്റോർഷൻ’ (Sextortion) സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപിക്കുന്നത് തടയാൻ ആധുനിക ഡിജിറ്റൽ ഫിംഗർപ്രിന്റിംഗ് സാങ്കേതികവിദ്യയാണ് സർവീസ് ഉപയോഗിക്കുന്നത്.

കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പരസ്യമായി പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് നാഷണൽ ക്രൈം ഏജൻസി രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. സ്കൂളുകളുടെ വെബ്സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും വിദ്യാർത്ഥികളുടെ ചിത്രങ്ങൾ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. സൈബർ കുറ്റവാളികളിൽ നിന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ ഗ്രൂപ്പുകളിലൂടെ മാത്രം ചിത്രങ്ങൾ പങ്കുവെക്കുന്നതാണ് അഭികാമ്യമെന്ന് അധികൃതർ വ്യക്തമാക്കി.