Sathyian Nedumancherriyil

Subject : ഇന്ധനവിലക്കയറ്റത്തിന് ബദൽ: ഗ്രേറ്റ് ബ്രിട്ടനിൽ സോളാർ പാനൽ ഇൻസ്റ്റാളേഷനിൽ ചരിത്ര കുതിപ്പ്!

ഇന്ധനവിലക്കയറ്റത്തിന് ബദൽ: ഗ്രേറ്റ് ബ്രിട്ടനിൽ സോളാർ പാനൽ ഇൻസ്റ്റാളേഷനിൽ ചരിത്ര കുതിപ്പ്!

ലണ്ടൻ: ഉയർന്ന ഊർജ്ജ നിരക്കുകളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ബ്രിട്ടനിലെ ആയിരക്കണക്കിന് കുടുംബങ്ങൾ സോളാർ പാനലുകളിലേക്ക് മാറിയതോടെ, രാജ്യത്ത് സോളാർ ഊർജ്ജ ഇൻസ്റ്റാളേഷനുകളിൽ വൻ വർദ്ധനവ്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 1,42,536 പുതിയ സോളാർ പാനലുകളാണ് ഗ്രേറ്റ് ബ്രിട്ടനിൽ സ്ഥാപിച്ചത്. 2011-ന് ശേഷമുള്ള ഏറ്റവും ഉയർന്ന ആറുമാസത്തെ വളർച്ച നിരക്കാണിതെന്ന് ഔദ്യോഗിക സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

വാതക അധിഷ്ഠിത ഇന്ധനവില കുത്തനെ ഉയർന്നതോടെയാണ് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ചെലവ് കുറയ്ക്കാൻ ജനങ്ങൾ സോളാർ മേൽക്കൂര പാനലുകളെ വ്യാപകമായി ആശ്രയിക്കാൻ തുടങ്ങിയത്. ഇതിനോടൊപ്പം ഗ്യാസ് ബോയിലറുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ഹീറ്റ് പമ്പുകൾ ഘടിപ്പിക്കുന്നതിനുള്ള അപേക്ഷകളിലും 21 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഹീറ്റ് പമ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നൽകുന്ന ഗ്രാന്റ് 7,500 പൗണ്ടിൽ നിന്ന് 9,000 പൗണ്ടായി ഉയർത്തുകയും വൈദ്യുതി ബില്ലുകളിലെ മൂല്യവർദ്ധിത നികുതി (VAT) കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ ഊർജ്ജ വിതരണക്കാരായ ‘ഇ.ഓൺ നെക്സ്റ്റ്’ (E.ON Next) വഴി സോളാർ പാനലുകൾ സ്ഥാപിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 151 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സോളാറും ബാറ്ററി സിസ്റ്റവും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വർഷത്തിൽ 600 പൗണ്ട് വരെ ബില്ലുകളിൽ ലാഭിക്കാൻ സാധിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധ അന്തരീക്ഷം കാരണം എണ്ണ-വാതക വില ഉയർന്നതോടെ മറ്റൊരു ഊർജ്ജ കമ്പനിയായ ‘ഒക്ടോപസ് എനർജി’യുടെ സോളാർ വിൽപനയിലും മെയ് മാസത്തിൽ 54 ശതമാനത്തിലധികം വർദ്ധനവുണ്ടായി.

നിലവിൽ രണ്ട് ദശലക്ഷത്തിലധികം സോളാർ ഇൻസ്റ്റാളേഷനുകളാണ് ഗ്രേറ്റ് ബ്രിട്ടനിലുള്ളത്. കെന്റിലെ 373 മെഗാവാട്ട് ശേഷിയുള്ള ക്ലീവ് ഹിൽ പദ്ധതി ഉൾപ്പെടെ കൂറ്റൻ സോളാർ ഫാമുകളും രാജ്യത്ത് നിലവിലുണ്ട്. കൂടാതെ, വാടകയ്ക്കോ ഫ്ലാറ്റുകളിലോ താമസിക്കുന്നവർക്ക് സ്വന്തമായി ഉപയോഗിക്കാവുന്ന ‘ബാൽക്കണി സോളാർ പാനലുകൾ’ സ്ഥാപിക്കാൻ അനുവദിക്കുന്ന പുതിയ നിയമം ഈ ഓഗസ്റ്റ് അവസാനത്തോടെ നിലവിൽ വരുന്നതോടെ സോളാർ ഉപയോഗം കൂടുതൽ ജനകീയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.