ആകാശത്ത് വൻ സ്ഫോടനം; ഭീതി പരത്തി മെസച്യുസിറ്റ്സിൽ ഉൽക്കാപാതം!.
ബോസ്റ്റൺ: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയായ മെസച്യുസിറ്റ്സിനും ന്യൂഹാംഷെയറിനും മുകളിൽ ആകാശത്ത് ഉൽക്ക പൊട്ടിത്തെറിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വൻ സ്ഫോടന ശബ്ദത്തോടെ ഉൽക്കാപാതമുണ്ടായതെന്ന് നാസ സ്ഥിരീകരിച്ചു. 300 ടൺ ടി.എൻ.ടി (TNT) സ്ഫോടകവസ്തുക്കൾ ഒന്നിച്ച് പൊട്ടിത്തെറിക്കുന്നതിന് തുല്യമായ ഊർജ്ജമാണ് ഉൽക്ക തകർന്നപ്പോൾ പുറന്തള്ളപ്പെട്ടത്.
ഭൂമിയിലേക്ക് പതിക്കുന്നതിനിടയിൽ അന്തരീക്ഷത്തിൽ വെച്ചാണ് ഈ അഗ്നിഗോളം തകർന്നടിഞ്ഞത്. നിലവിൽ സജീവമായ ഉൽക്കാവർഷങ്ങളുമായി ഇതിന് ബന്ധമില്ലെന്നും, ഇത് പൂർണ്ണമായും പ്രകൃതിദത്തമായ ഒരു പ്രതിഭാസമാണെന്നും ബഹിരാകാശ അവശിഷ്ടങ്ങളോ ഉപഗ്രഹങ്ങളോ അല്ലെന്നും നാസയുടെ ഡെപ്യൂട്ടി ന്യൂസ് ചീഫ് ജെന്നിഫർ ഡൂറൻ വ്യക്തമാക്കി. മണിക്കൂറിൽ 75,000 മൈൽ (ഏകദേശം 1,20,000 കിലോമീറ്റർ) വേഗതയിലാണ് ഉൽക്ക സഞ്ചരിച്ചിരുന്നത്. ഭൂമിയിൽ നിന്ന് 40 മൈൽ ഉയരത്തിൽ വെച്ചാണ് ഇത് കഷണങ്ങളായി ചിതറിയത്.
പ്രതീക്ഷിക്കാതെ ആകാശത്തുനിന്നുണ്ടായ അതിശക്തമായ സ്ഫോടന ശബ്ദം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകൾ കുലുങ്ങിയതായി നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.