Sathyian Nedumancherriyil

Subject : അമേരിക്കൻ സൈന്യത്തിന്റെ കനത്ത പ്രഹരം; കുപ്രസിദ്ധ വെനിസ്വേലൻ ക്രമിനൽ തലവൻ ‘നിന്യോ ഗ്വിറേരോ’യെ വധിച്ചു.

അമേരിക്കൻ സൈന്യത്തിന്റെ കനത്ത പ്രഹരം; കുപ്രസിദ്ധ വെനിസ്വേലൻ ക്രമിനൽ തലവൻ ‘നിന്യോ ഗ്വിറേരോ’യെ വധിച്ചു.

വെനിസ്വേല : വെനിസ്വേലൻ സായുധ ഗുണ്ടാസംഘമായ ‘ട്രെൻ ഡെ അരാഗ്വ’യുടെ (Tren de Aragua) തലവൻ ഹെക്ടർ റസ്തൻഫോർഡ് ഗ്വിറേരോ ഫ്ലോറസിനെ അമേരിക്കൻ സൈന്യം വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെനിസ്വേലൻ സർക്കാരിന്റെ സഹകരണത്തോടെ യുഎസ് സതേൺ കമാൻഡ് നടത്തിയ അതിവേഗ മിസൈൽ ആക്രമണത്തിലാണ് ‘നിന്യോ ഗ്വിറേരോ’ എന്നറിയപ്പെടുന്ന ഇയാൾ കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും ക്രൂരമായ ഭീകരസംഘടനകളിലൊന്നാണിതെന്നും ഇറാന്റെയും വെനിസ്വേലയുടെയും സഹകരണത്തോടെയാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.

അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘ട്രെൻ ഡെ അരാഗ്വ’യുടെ തലവനെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 5 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നടന്ന നിരവധി അക്രമങ്ങൾ, കൊള്ളയടിക്കലുകൾ, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് പിന്നിൽ ഈ സംഘമാണെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഇയാൾക്കെതിരെ ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടായിരുന്നു.

അമേരിക്കൻ നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനും പിന്നിൽ ഈ വെനിസ്വേലൻ ഗുണ്ടാസംഘമാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. ഈ സംഘം അമേരിക്കയിലേക്ക് ‘അധിനിവേശം’ നടത്തുകയാണെന്ന തരത്തിലുള്ള ട്രംപിന്റെ മുൻ പ്രസ്താവനകൾ യുഎസിലെ വെനിസ്വേലൻ സമൂഹത്തിനിടയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് ട്രംപ് മാസങ്ങളായി ആരോപിച്ചിരുന്നു.

ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് അതിർത്തികൾ തുറന്നിട്ടതാണ് ഇത്തരം വിദേശ കുറ്റവാളി സംഘങ്ങൾ അമേരിക്കയിലേക്ക് കടക്കാനും പൗരന്മാർക്കെതിരെ അക്രമങ്ങൾ നടത്താനും കാരണമായതെന്ന് ട്രംപ് കുറ്റപ്പെടുത്തി. യുഎസിൽ അനധികൃത കുടിയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജോസെലിൻ നുങ്കരായ്, ലേക്കൻ റെയ്‌ലി എന്നീ അമേരിക്കൻ യുവതികളുടെ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ബൈഡന്റെ അതിർത്തി നയങ്ങൾക്കെതിരെയുള്ള ട്രംപിന്റെ വിമർശനം.