സ്കോട്ടിഷ് തെരഞ്ഞെടുപ്പിൽ ഇസ്രയേലി കമ്പനിയുടെ ഇടപെടൽ; തുറന്നുകാട്ടി ഫ്രാൻസ്.
പാരീസ്: ഈ വർഷം നടന്ന സ്കോട്ടിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇസ്രയേലി ടെക് കമ്പനിയായ ‘ബ്ലാക്കോർ’ (BlackCore) ഇടപെടൽ നടത്തിയതായി ഫ്രഞ്ച് സൈബർ സുരക്ഷാ ഏജൻസിയായ ‘വിജിനം’ (Viginum) വെളിപ്പെടുത്തി. സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി, ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടി (SNP) എന്നിവരെ ലക്ഷ്യമിട്ടാണ് കമ്പനി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി സൈബർ ആക്രമണവും വ്യാജപ്രചാരണവും നടത്തിയത്.
ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനുവിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഏജൻസി മേധാവി മാർക്ക്-അന്റോയിൻ ബ്രില്ലന്റ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സ്കോട്ട്ലൻഡിന് പുറമെ ഫ്രാൻസിലെ തദ്ദേശ തെരഞ്ഞെടുപ്പ്, ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ്, അംഗോള, ടോഗോ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ എന്നിവയും ഈ ഇസ്രയേലി കമ്പനി ലക്ഷ്യമിട്ടിരുന്നതായി ഫ്രാൻസ് ആരോപിക്കുന്നു. എന്നാൽ ഈ അട്ടിമറിക്ക് പിന്നിൽ പണം മുടക്കിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലെ നൂറുകണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയുമാണ് സ്കോട്ടിഷ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബ്ലാക്കോർ ശ്രമിച്ചത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെ ജോൺ സ്വിന്നിയും അദ്ദേഹത്തിന്റെ പാർട്ടിയും ശക്തമായി വിമർശിച്ചിരുന്നു. ഇതാണ് ഇസ്രയേലി കമ്പനി ഇവരെ ലക്ഷ്യമിടാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഓൺലൈൻ വഴിയുള്ള വ്യാജപ്രചാരണങ്ങൾ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി പ്രതികരിച്ചു. ഇത്തരം വിദേശ ഇടപെടലുകളെ ചെറുക്കാൻ യുകെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമേ അന്വേഷണത്തെക്കുറിച്ച് തീരുമാനിക്കൂ എന്നാണ് ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട്.