പെന്റഗണിൽ വീണ്ടും അഴിച്ചുപണി; യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ രാജിവെച്ചു!
വാഷിംഗ്ടൺ ഡി.സി: യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ രാജിക്കത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് തൊട്ടുതാഴെ സ്ഥാനമുള്ള ഉന്നത വ്യക്തിത്വമാണ് പെന്റഗണിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പദവി ഒഴിയുന്നത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന ഏറ്റവും പ്രമുഖനായ ഉദ്യോഗസ്ഥനാണ് ഇറാഖ് യുദ്ധവീരനും സാങ്കേതിക നിക്ഷേപകനുമായ ഡ്രിസ്കോൾ.
ട്രംപിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിലും സൈന്യത്തിന്റെ സജ്ജത വർദ്ധിപ്പിക്കുന്നതിലും റഷ്യ-ഉക്രെയ്ൻ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിലും ഡ്രിസ്കോൾ നിർണ്ണായക പങ്ക് വഹിച്ചതായി വൈറ്റ് ഹൗസ് വക്താവ് ആന കെല്ലി അറിയിച്ചു. ആധുനിക യുദ്ധതന്ത്രങ്ങൾക്ക് അനുയോജ്യമായ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും സൈനിക കരാറുകളിലെ സങ്കീർണ്ണതകൾ ലഘൂകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎസ് പ്രതിരോധ മന്ത്രാലയത്തിൽ നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകളുടെയും ഉദ്യോഗസ്ഥ അഴിച്ചുപണികളുടെയും തുടർച്ചയായാണ് ഈ രാജി. കഴിഞ്ഞ ഏപ്രിലിൽ ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജ്ജ് പുറത്തുപോയതും ജൂണിൽ യൂറോപ്പ്-ആഫ്രിക്കൻ മേഖലയിലെ സൈനിക മേധാവി ജനറൽ ക്രിസ്റ്റഫർ ഡൊണാഹ്യു സ്ഥാനമൊഴിഞ്ഞതും വലിയ വാർത്തയായിരുന്നു. റാൻഡി ജോർജ്ജിന്റെ അടുത്ത അനുഭാവിയായിരുന്നു ഡ്രിസ്കോൾ.
അമേരിക്കൻ സേനയുടെ നവീകരണത്തിനും റിക്രൂട്ട്മെന്റ് ശക്തമാക്കുന്നതിനുമായി 2025 ഫെബ്രുവരിയിലാണ് സെനറ്റ് ഡ്രിസ്കോളിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെയും വിശ്വസ്തനായിരുന്ന ഡ്രിസ്കോളിന്റെ രാജി പെന്റഗണിൽ വീണ്ടും വലിയ അനിശ്ചിതത്വങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.